കൊച്ചി: വിവിധഭാഷാ തൊഴിലാളികളുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് ഹൈക്കോടതി. മലയാളികൾ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ലെന്നും, എന്നാൽ വിവിധഭാഷാ തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് പരാമർശം. കഠിനമായ ജോലികൾ ചെയ്യാൻ മലയാളികൾ മടിക്കുകയാണ്. അത്തരം ജോലികൾ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.രജിസ്റ്റർ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ചുമട്ടുതൊഴിലാളികൾ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
വിവിധഭാഷാ തൊഴിലാളികളികൾക്ക് ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വ്യാപാരികൾ മാർക്കറ്റിനുള്ളിൽ താമസസ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ അവരുടെ ചില പ്രവൃത്തികൾ ബുദ്ധിമുട്ടുണ്ടാക്കുന്നു. രജിസ്‌ട്രേഷൻ നടത്താതെയാണ് വിവിധഭാഷാ തൊഴിലാളികൾ ഇവിടെ തുടരുന്നത്. ഇത് കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ തൊഴിലാളികളിൽ ചിലർ മയക്കുമരുന്നും മദ്യവും വ്യാപകമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് വെൽഫയർ ബോർഡ് നൽകിയ ഹർജിയിൽ പറയുന്നു.
വിവിധഭാഷാ തൊഴിലാളികൾക്ക് കോടതി ഒരു തരത്തിലും എതിരല്ല. എന്നാൽ അവരെ മുഴുവനായും അവിടെ നിന്ന് ഒഴിവാക്കാൻ സാധിക്കില്ലാന്ന് കോടതി പറഞ്ഞു. തൊഴിലാളികർക്ക് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാകളക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഒരുമാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
Discussion about this post