കൊളംബോ: ഭരതനാട്യത്തെ വേശ്യാവൃത്തിയോട് ഉപമിച്ച സംഭവത്തിൽ ഇസ്ലാമിക പണ്ഡിതനെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം സംഘടനയായ ഉലമ കൗൺസിൽ. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവനയെ നിശിതമായി വിമർശിക്കുകയും അപലപിക്കുകയും ചെയ്തു.
ശ്രീലങ്കൻ പണ്ഡിതനായ മൗലവി അബ്ദുൾ ഹമീദ് ഷറായി ആണ് ഭരതനാട്യത്തെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി അവഹേളിച്ചത്. ഒരു ഇസ്ലാമിക സ്ഥാപനത്തിൽ അധ്യാപക ദിനാഘോഷത്തിനിടെ പുരുഷന്മാർ നടത്തിയ ഭരതനാട്യം പ്രകടനത്തിന് മറുപടിയായാണ് പ്രസ്താവന നടത്തിയത്. ഭരതനാട്യവും നർത്തകരും പ്രാചീന കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ആയിരുന്നുവെന്നാണ് തമിഴ് ദവാ മീഡിയ എന്ന തന്റെ യൂട്യൂബ് ചാനലിൽ ഷറായി പറഞ്ഞു.
കുട്ടികൾക്ക് മുന്നിൽ പുരുഷന്മാർ സ്ത്രീകളെ പോലെ കുഴഞ്ഞാടുന്നത് അനുചിതമാണ്. പ്രാചീന കാലത്ത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ലൈംഗിക തൊഴിലാളികൾ അവതരിപ്പിച്ചിരുന്ന നൃത്തരൂപമായിരുന്നു ഇതെന്നും മൗലവി പറഞ്ഞു.
ഹിന്ദുക്കളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ ഒരു പ്രധാന മുസ്ലീം സംഘടന മാപ്പ് പറയുകയും പുരോഹിതനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Discussion about this post