തിരുവനന്തപുരം:കായികമേളകൾക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിയ്ക്കുന്ന തുക വർദ്ധിപ്പിച്ച് സർക്കാർ. 25 രൂപ വർദ്ധിപ്പിച്ച് 75 ആക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്‌കൂൾ തലം മുതൽ സംസ്ഥാനതലം വരെയുള്ള കായിക മത്സരങ്ങൾക്ക് നേരത്തെ 50 രൂപയാണ് പിരിച്ചിരുന്നത്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ നിന്നാണ് പണം ഈടാക്കിയിരുന്നത്. എന്നാൽ ഈ പണം കായിക മേളയ്ക്ക് പര്യാപ്തമല്ലെന്നാണ് വിശദീകരണം.
ഈ പണം സ്‌കൂൾ തലത്തിൽ 21 രൂപ, ഉപജില്ല 12 രൂപ, ജില്ലാതലം 15 രൂപ, സംസ്ഥാനതലം 27 രൂപ എന്നിങ്ങനെ ഉപയോഗിക്കും എന്നാണ് അറിയിപ്പ്. ഈ മാസം 30 ന് മുൻപ് 75 രൂപ എല്ലാ വിദ്യാർത്ഥികളിൽ നിന്നും പിരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമുണ്ട്. 30 ന് മുൻപ് പണം പിരിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ അത്‌ലറ്റിക് ഫണ്ട് അക്കൗണ്ടിലേക്ക് അടയ്ക്കണം എന്നാണ് പ്രഥാനഅദ്ധ്യാപകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ വിദ്യാർത്ഥികളെയും കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം. കലോത്സവത്തിനും മറ്റുമായി പിരിച്ച തുക മിച്ചം വന്നിട്ടുണ്ട്. ഈ തുകയുള്ളപ്പോൾ കുട്ടികളിൽ നിന്നും അധികമായി പണം ഈടാക്കുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.
Discussion about this post