കോട്ടയം: ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ പ്രസംഗം വിവാദത്തിൽ. രാജ്യത്ത് ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണെന്നും മുസ്ലീം വിഭാഗം അനിയന്ത്രിതമായി വർദ്ധിക്കുന്നുവെന്നും പിസി ജോർജ്ജ് ആരോപിച്ചു. തിരുവല്ലയിൽ സംഘടിപ്പിച്ച ഹമാസ് ഭീകരതയ്ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.
കേരളത്തിൽ ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണ് എന്നും ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുസ്ലിം സ്ത്രീകൾ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നിൽക്കുകയാണ് എന്നും പി സി ജോർജ് പറഞ്ഞു. താൻ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലിൽ കൂടുതൽ മക്കൾ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈരാറ്റുപേട്ടയിൽ ആകെയുള്ള 40000 ജനസംഖ്യയിൽ 38500 മുസ്ലിങ്ങളാണെന്ന് പിസി ജോർജ് പറഞ്ഞു. ഹിന്ദു ജനസംഖ്യ പത്ത് വർഷം കൊണ്ട് ഒൻപത് ശതമാനം കുറഞ്ഞു. പതിനാറ് ശതമാനം മാത്രമായിരുന്ന മുസ്ലീങ്ങൾ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. മുസ്ലീം ഭീകരതയ്ക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നിൽ നിറുത്തി പോരാടണം. രാഷ്ട്രീയപരമായ ബിജെപിയ്ക്കാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുകയെന്നും അവരുടെ തണലിൽ നിന്ന് ക്രിസ്ത്യാനികളുംം പിന്നോക്ക വിഭാഗങ്ങളും മുന്നോട്ട് പോയില്ലെങ്കിൽ കിടന്നുറങ്ങിയാൽ രാവിലെ തല കാണാത്ത നില വരുമെന്നും പിസി കൂട്ടിച്ചേർത്തു.
2060ഓടെ ഇന്ത്യ പിടിച്ചടക്കുമെന്ന അഹങ്കാരത്തിലാണ് മുസ്ലീം ഭീകരവാദികൾ പ്രവർത്തിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നിൽക്കണം. എന്തെങ്കിലും പ്രശ്നം വന്നാൽ പോലീസ് സ്റ്റേഷനിൽ പോലും പോകരുത്. തങ്ങൾക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അതിനായി ബിജെപി നേതാക്കളും പിതാക്കളും ഒരുമിച്ച് നിൽക്കണമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
മോദി ഇപ്പോൾ ഭരണത്തിലില്ലായിരുന്നെങ്കിൽ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും പിസി ജോർജ്ജ് പറഞ്ഞു.
Discussion about this post