കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ തന്നെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് റെജി. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും റെജി വെളിപ്പെടുത്തി. റെജിയുടെ പത്തനംതിട്ടയിലെ ഫ്‌ളാറ്റിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചതെന്ന് റെജി പറയുന്നു. ഏത്് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പോലീസ് അത് കണ്ടെത്തട്ടെയെന്ന് റെജി കൂട്ടിച്ചേർത്തു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.തട്ടിക്കൊണ്ടുപോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കേസിൽ നഴ്സിങ് മേഖലയിലെ സാമ്പത്തിക ഇടപാട് അടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.വിദേശത്ത് നഴ്സിങ് ജോലിക്കായി നടത്തുന്ന ഒ.ഇ.ടി. പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒഇടി പരീക്ഷ പലരാജ്യത്തും പലസമയത്താണ് നടക്കുന്നത്. ഇതിൽ ഗൾഫിൽ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച് കേരളത്തിൽ ഈ പരീക്ഷ എഴുതുന്നവർക്ക് കൈമാറുകയാണ് അവർ ചെയ്യുന്നത്. ഉത്തരസൂചികയ്ക്കു വേണ്ടി 3-4 ലക്ഷം രൂപയാണ് ഉദ്യോഗാർഥികളിൽനിന്ന് തട്ടിപ്പ് സംഘം വാങ്ങിന്നത്.
ഏതെങ്കിലും ഒരു കൂട്ടർക്കായിരിക്കും ഗൾഫിൽ നടക്കുന്ന പരീക്ഷയുടെ ഉത്തരസൂചികയും ചോർന്നുകിട്ടുക. ഇതാണ് ഇവർ തമ്മിലുള്ള കുടിപ്പകയ്ക്ക് കാരണം. ചിലപ്പോൾ രണ്ടു കൂട്ടർക്കും കിട്ടും. ഇനി മറ്റുചിലപ്പോൾ ആർക്കും കിട്ടുകയുമില്ല. ഒരു കൂട്ടർക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കായിരിക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തുക. അപ്പോൾ മറുസംഘം നഴ്സിങ് മേഖലയിലുള്ള ആരെയെങ്കിലും കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകൽ നടത്താറുണ്ട്. എന്നാൽ ഇത് പോലീസിൽ അറിയിക്കും മുൻപ് പണം നൽകി ഒത്തുതീർക്കുകയാണ് പതിവ്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post