ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം പോലും മറികടന്നുകൊണ്ട് സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 7.6% വളർച്ച കൈവരിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയുടെ പ്രവചനമായ 6.5 ശതമാനം വളർച്ച നിരക്ക് മറികടന്നുകൊണ്ടാണ് ഭാരതത്തിന്റെ കുതിപ്പ്. മുൻ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ 6.2 ശതമാനത്തേക്കാൾ അധികമാണിത്.
ഇന്ത്യയുടെ ജിഡിപി 2022-23 ലെ രണ്ടാം പാദത്തിൽ 38.78 ലക്ഷം കോടി രൂപയിൽ നിന്ന് 2023-24 ലെ രണ്ടാം പാദത്തിൽ 41.74 ലക്ഷം കോടി രൂപയിലെത്തിയിരിക്കുകയാണ്. അതേസമയം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 7.8% ജിഡിപി വളർച്ചയേക്കാൾ കുറവാണിത്.
രണ്ടാം പാദത്തിൽ നിർമാണ മേഖല 13.9 ശതമാനം വളർച്ച നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.8 ശതമാനം വളർച്ചയുണ്ടായിടത്ത് നിന്നാണ് ഈ മുന്നേറ്റം. മൈനിംഗ് രംഗത്ത് 10 ശതമാനമാണ് വളർച്ച. കൃഷി, കന്നുകാലി, വനം, മത്സ്യബന്ധന വ്യവസായം എന്നിവയിലും വളർച്ച നേടിയിട്ടുണ്ട്.
Discussion about this post