പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തിയ പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പുറത്താക്കി സിപിഐ. എ പി ജയനെയാണ് സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. ഇതിന് പിന്നാലെ ജില്ലയിലെ പ്രമുഖ നേതാക്കൾ പാർട്ടി വിടാനൊരുങ്ങുന്നത് സിപിഐയെ പ്രതിസന്ധിയിലാക്കുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയന് വ്യക്തമായ പങ്കുണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് പുറത്താക്കിയിരിക്കുന്നത് എന്നാണ് പാർട്ടി നിലപാട്. ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് കൂട്ടരാജി നൽകിയത്. കടുത്ത വിഭാഗീയതയുടെ ഭാഗമായിട്ടാണ് എ.പി ജയനെതിരായ പരാതിയും നടപടിയും എന്നാണ് രാജിക്കൊരുങ്ങിയ നേതാക്കളുടെ വിലയിരുത്തൽ. അതേസമയം, അനധികൃത സ്വത്ത് സമ്പാദനത്തിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയത് കൊണ്ടാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയതെന്നാണ് ഔദ്യോഗിക പക്ഷം വിശദീകരിക്കുന്നത്.
ജയന് പകരം മുതിർന്ന നേതാവ് മുല്ലക്കര രത്നാകരനാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. എ.പി.ജയൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിർദേശ പ്രകാരമാണ് ജയനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
അതേസമയം പാർട്ടി നടപടിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് എ.പി.ജയന്റെ പ്രതികരണം. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നാണ് ജയന്റെ വിശദീകരണം.
Discussion about this post