ന്യൂഡൽഹി : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് കരുത്തോടെ മറുപടി നൽകി ഹിന്ദു ഹൃദയ ഭൂമി. പ്രസ്താവനയ്ക്കെതിരെ ചെറുവിരൽ പോലുമനക്കാതെ കോൺഗ്രസ് നിലകൊണ്ടപ്പോൾ രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും വോട്ടു കൊണ്ടാണ് മറുപടി നൽകിയത്. ജാതി രാഷ്ട്രീയം കൊണ്ട് ബിജെപിയെ തകർക്കാമെന്ന് കരുതി രാഹുൽ ഗാന്ധി ജാതി സെൻസസ് വിഷയം ഉയർത്തിയെങ്കിലും അതിന് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഛത്തീഗഡിലും പിന്നിലേക്ക് പോയത് കോൺഗ്രസിനെ ഞെട്ടിച്ചു.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ ചർച്ചയാണ് രാജ്യം മുഴുവൻ ഉയർന്നത്. സ്റ്റാലിനും ഇടത് കക്ഷികളും പ്രസ്താവനയ്ക്ക് പിന്നിൽ ഉറച്ച് നിന്നപ്പോൾ കോൺഗ്രസ് നിസ്സാരമായ ചില പ്രസ്താവനകൾ മാത്രം നടത്തി അഴകൊഴമ്പൻ നയമായിരുന്നു സ്വീകരിച്ചത്. കോൺഗ്രസിന്റെ നിലപാട് രാജ്യം മുഴുവൻ ചർച്ചയാവുകയും ചെയ്തു. രാഹുൽ ഗാന്ധി പ്രസ്താവനയെ എതിർത്തില്ലെന്ന് മാത്രമല്ല സ്റ്റാലിനൊപ്പം സഖ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമര കാലത്ത് തന്നെ ഹിന്ദുസമൂഹത്തിന്റെ പിന്തുണയോടെ മാത്രം നിലനിന്നിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ കാലക്രമേണ ഹിന്ദു സമൂഹത്തെ പിന്നിൽ നിന്ന് കുത്തുന്ന രീതിയിലേക്ക് കോൺഗ്രസ് മാറിയെന്ന തോന്നൽ ശക്തമാവുകയായിരുന്നു. ഈയടുത്ത് നടന്ന ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിലും മുസ്ലിം ഭീകര സംഘടനയായ ഹമാസിന് അനുകൂലമായ നയമാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതും തിരിച്ചടിക്ക് കാരണമായെന്ന് നിരീക്ഷണങ്ങളുണ്ട്.
മദ്ധ്യപ്രദേശിൽ ഭരണം തിരിച്ച് പിടിക്കാമെന്നും രാജസ്ഥാനിൽ പരിക്കില്ലാതെ രക്ഷപ്പെടാമെന്നും ഛത്തീഗഡിൽ ഭരണ തുടർച്ച ഉണ്ടാകുമെന്നുമാണ് കോൺഗ്രസ് കരുതിയിരുന്നത്. എന്നാൽ ഈ മനക്കോട്ടകളെല്ലാം തകർത്ത് വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച്ച വച്ചത്. മദ്ധ്യപ്രദേശിൽ തകർപ്പൻ വിജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. രാജസ്ഥാനിലും ഛത്തീഗഡിലും ബിജെപി സർക്കാർ ഉണ്ടാക്കുമെന്ന് ഏകദേശം ഉറപ്പാണ്. കയ്യിലുണ്ടായിരുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളാണ് കോൺഗ്രസിന് നഷ്ടമാകുന്നത്. തെലങ്കാന ലഭിച്ചാൽ തന്നെയും ഭരണം നഷ്ടപ്പെട്ട ബി.ആർ.എസ് ബിജെപി പാളയത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതികൂലമാവുകയും ചെയ്യും.
Discussion about this post