ന്യൂഡൽഹി: ജനങ്ങൾ അവരുടെ വിധിയെഴുതി അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനം പഠിച്ചിട്ട് പറയാമെന്നും യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലായിരുന്നു സിപിഎം നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ച് ഒരക്ഷരം പറയാതെ യെച്ചൂരിയുടെ മറുപടി.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. തെലങ്കാനയിൽ ബിആർഎസ് സർക്കാരിൽ നിന്ന് ഭരണം കോൺഗ്രസ് നേടിയെടുത്തു. മതേതര ശക്തികൾ അവരുടെ പരിശ്രമം ഇരട്ടിയാക്കണമെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര, ജനാധിപത്യ സ്വഭാവത്തെ പ്രതിരോധിക്കണമെങ്കിൽ അത് ആവശ്യമാണ്. അതിന് വേണ്ടി എല്ലാവരും ഇരട്ടി പരിശ്രമം നടത്തണമെന്നും യെച്ചൂരി ആഹ്വാനം ചെയ്തു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഒരുമിച്ച് പരിശ്രമിക്കുകയാണ് വേണ്ടത്. തൊഴിലില്ലായ്മയും വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും ആണ് അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങൾ. ഇതിലാണ് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. തെലങ്കാനയിൽ അടക്കം സിപിഎം നേരിട്ട് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.
കോൺഗ്രസിനെക്കാൾ ദയനീയ പരാജയമായിരുന്നു സിപിഎം നേരിട്ടത്. പലിയിടത്തും നോട്ടയ്ക്കും പിന്നിലായിരുന്നു പാർട്ടി സ്ഥാനാർത്ഥി. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നിട്ടും തോറ്റുപോയതിന്റെ അങ്കലാപ്പിലാണ് നേതൃത്വം.
Discussion about this post