ന്യൂഡൽഹി: 5 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യം പിളർപ്പിലേക്കെന്ന് സൂചന. ഡിസംബർ 6 ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി പറഞ്ഞു.
‘ഇന്ത്യ സഖ്യ യോഗത്തെ കുറിച്ച് എനിക്കറിയില്ല. മീറ്റിംഗിനെക്കുറിച്ച് ആരും എന്നോട് പറഞ്ഞില്ല, ഒരു കോളും വന്നില്ല. ഒരു വിവരവുമില്ല. ഡിസംബർ 6-7 വരെ എനിക്ക് നോർത്ത് ബംഗാളിൽ പങ്കെടുക്കാൻ പരിപാടികളുണ്ട്. ഞാൻ മറ്റ് പ്ലാനുകൾ ചെയ്തു. ഇപ്പോൾ അവർ വിളിച്ചാൽ ഞാൻ ഇപ്പോൾ എങ്ങനെ പ്ലാൻ മാറ്റും, അവർ പറഞ്ഞിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നുവെന്ന് അവർ വ്യക്തമാക്കി.
മദ്ധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസിന് ഇൻഡി സഖ്യത്തെ നയിക്കാനാവില്ലെന്ന തിരിച്ചറിവ് ചെറുപാർട്ടികൾക്ക് വന്നതോടെ പ്രാദേശികതലത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുമെന്നാണ് വിവരം.
ഇതിനിടെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡിയുടെ ഭാവി പ്രവചിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ഇന്ത്യാ ബ്ലോക്കിന്റെ ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫലങ്ങൾ വിലയിരുത്തുമ്പോൾ , ഭാവിയിൽ സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് വിജയിക്കാനാവില്ല. തെലങ്കാനയിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാനായുള്ളൂ. ബിജെപിയെ അഭിനന്ദിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.








