എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ ഹർത്താലിന് ആഹ്വാനം നടത്തി സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി. സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ചോദ്യം ചെയ്ത് നൽകി പുന:പരിശോധനാ ഹർജി ഹൈക്കോടതി തള്ളി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കിടക്കുന്ന പ്രതികൾ ഉൾപ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചത്.
നേരത്തെ ഹൈക്കോടതി ഉത്തരവിനെതിരെ പോപ്പുലർ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ തന്നെ പുന:പരിശോധനാ ഹർജി നൽകാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഹർജിയുമായി സംഘടന ഹൈക്കോടതിയെ സമീപിച്ചത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ച് ചട്ടപ്രകാരമാണ് കണ്ടുകെട്ടൽ നടപടികൾ നടത്തിയിരിക്കുന്നത് എന്നും പ്രതികളോട് അടയ്ക്കാൻ പറഞ്ഞിരിക്കുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും നഷ്ടത്തുക തീരുമാനമാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മറ്റ് നടപടികൾ പൂർത്തീകരിക്കാനാണ് ഉത്തരവിട്ടിരുന്നതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു
ഹർത്താൽ ദിനത്തിൽ ഏകദേശം അഞ്ച് കോടിയോളം രൂപയാണ് നഷ്ടം. ഇത് പ്രാഥമിക വിലയുരത്തൽ മാത്രമാണ്. യഥാർത്ഥ കണക്ക് തിട്ടപ്പെടുത്തുമ്പോൾ ഇതിൽ കൂടുതൽ വരും. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണൽ പ്രവർത്തനം പുരോഗമിച്ച് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഹർജി അനുവദിക്കാൻ കഴിയില്ലെന്നും ഇതിലെ വാദങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post