തിരുവനന്തപുരം: അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ലെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കാരണം നരകയാതനയാണ് തീർത്ഥാടകർക്ക് സഹിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരക്ക് നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സംവിധാനവും ശബരിമലയിൽ ഇല്ല. കുഞ്ഞു മാളികപ്പുറം അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചത് ഏറെ സങ്കടപ്പെടുത്തുന്നതാണ്. പമ്പ മുതൽ സന്നിധാനം വരെ ഞെങ്ങി ഞെരുങ്ങിയാണ് ഭക്തർ കടന്നുപോകുന്നത്. കുടിവെള്ളം പോലും അയ്യപ്പൻമാർക്ക് വിതരണം ചെയ്യാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടില്ല. മാളികപുറങ്ങൾക്ക് ശുചിമുറിയോ വസ്ത്രം മാറാനുള്ള കേന്ദ്രങ്ങളോ സർക്കാർ തയ്യാറാക്കിയിട്ടില്ല. കോടികൾ വരുമാനം വരുന്ന ശബരിമലയെ അവഗണിക്കുന്നതിന് പിന്നിൽ പിണറായി സർക്കാരിന്റെ രാഷ്ട്രീയ താത്പര്യമാണെന്ന് വ്യക്തമാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.
സ്വാമിമാരോട് പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന സ്വാമിമാരോട് വളരെ മോശമായാണ് പലപ്പോഴും പൊലീസ് പെരുമാറുന്നത്. വിശ്രമകേന്ദ്രങ്ങളോ ആരോഗ്യ സംവിധാനങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയാണ് ശബരിമലയിൽ കാണാനാവുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കാണിക്ക വഞ്ചിയിൽ മാത്രമാണ് കണ്ണ്. ദേവസ്വം ബോർഡ് അയ്യപ്പൻമാരോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. ആചാരലംഘനം നടത്തി ശബരിമലയെ തകർക്കാനുള്ള ശ്രമം അയ്യപ്പഭക്തർ പരാജയപ്പെടുത്തിയതാണ് പിണറായി സർക്കാരിന്റെ പകയ്ക്ക് കാരണമെന്ന് വ്യക്തമാണ്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post