ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ ശരിവച്ച സുപ്രീം കോടതി വിധി ‘ഏക ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന തത്വത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ അനുഭവിച്ചിരുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതായിരുന്നു ആർട്ടിക്കിൾ 370, 35 എ എന്നിവ. എന്നാൽ സുപ്രീം കോടതിയുടെ വിധി ചരിത്രപരമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും വിലമതിക്കുന്ന ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഈ വിധിയിലൂടെ കോടതി ഉയർത്തിപിടിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രാജ്യം ശിഥിലമാക്കാനല്ല, പകരം, രാജ്യത്തിന്റെ ഏകീകരണം എന്ന ലക്ഷ്യത്തോടെയാണ് 2019 ആഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ആർട്ടിക്കിൾ 370 ശാശ്വതമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ജമ്മു, കാശ്മീരും ലഡാക്കും അതിമനോഹരമായ ഭൂപ്രകൃതികൾ, ശാന്തമായ താഴ്‌വരകൾ, ഗാംഭീര്യമുള്ള പർവതങ്ങൾ എന്നിവ കൊണ്ട് തലമുറകളായി കവികളുടെയും കലാകാരന്മാരുടെയും സാഹസികരുടെയും ഹൃദയം കീഴടക്കിയ സ്ഥലമാണ്. ആകാശത്തെ തൊടുന്ന ഹിമാലയവും നിർമലമായ പുഴകളും തടാകങ്ങളുമെല്ലാം അതിന്റെ അസാധാരണ ശ്രേഷ്ടതയുള്ളതാക്കുന്നു. എന്നാൽ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഈ പ്രദേശം ഏറ്റവും മോശമായ അക്രമങ്ങൾക്കും അസ്ഥിരതക്കും വേദിയായി’- പ്രധാനമന്ത്രി തന്റെ പോസ്റ്റിൽ കുറിച്ചു.
നിർഭാഗ്യവശാൽ, നൂറ്റാണ്ടുകളുടെ കോളനിവൽക്കരണം, പ്രത്യേകിച്ച് സാമ്പത്തികവും മാനസികവുമായ കീഴടങ്ങൽ കാരണം, ഇവിടം ഒരുതരം ആശയക്കുഴപ്പത്തിലായ ഒരു സമൂഹമായി മാറി. അടിസ്ഥാനപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാട് എടുക്കുന്നതിനുപകരം, ആശയക്കുഴപ്പത്തിലേക്കാണ് ഈ സമൂഹം നീങ്ങിയത്. സങ്കടകരമെന്നു പറയട്ടെ, ജമ്മു കശ്മീർ അത്തരമൊരു മാനസികാവസ്ഥയുടെ വലിയ ഇരയായിരുന്നു എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
മുൻ സർക്കാരുകൾ ജമ്മു കശ്മീരിലെ ജനങ്ങളോട് ചെയ്തിരുന്നത് വഞ്ചനയാണ്. ഈ ജനങ്ങളോട് ചെയ്ത അനീതി തുടച്ചു നീക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രതിബന്ധമായിരുന്നു ആർട്ടിക്കിൾ 370 യും 35 (എ)യും. കശ്മീരിലെ ജനങ്ങളുടെ ദുരിതം തീർക്കാൻ തടസം നിൽക്കുന്ന തകർക്കാൻ കഴിയാത്ത ഒരു മതിലായി ആയിരുന്നു ഈ ആർട്ടിക്കിളുകൾ നിന്നിരുന്നത്. ഈ മതിൽ കാരണം കശ്മീർ ജനതയുടെ വേദന മനസിലാക്കിയവർക്ക് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. താൻ ബിജെപി പ്രവർത്തകനായിരിക്കെയാണ് ഈ മേഖലയിലെ പ്രശ്നങ്ങളുടെ സങ്കീർണത മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
2019 ആഗസ്റ്റ് 5 എന്ന ദിവസം ഏത് ഇന്ത്യക്കാരന്റെയും മനസിൽ കൊത്തിയിട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post