തിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് ആക്രമണം നടത്തിയ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എസ്എഫ്ഐക്കാർക്കെതിരെ ആദ്യം പോലീസ് ദുർബല വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയതെന്നായിരുന്നു ആക്ഷേപം. പിന്നീട്, ഗവർണർ തന്നെ നേരിട്ട് ആവശ്യം ഉന്നയിച്ചതോടെയാണ് ഏഴ് പ്രവർത്തകർക്കെതിരെ ഐപിസി 124 ആം വകുപ്പ് ചുമത്തിയത്.
സ്റ്റേറ്റിനെതിരെലയുള്ള ആക്രമണം എന്നായിരുന്നു റിമാന്റ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കോടതിയിലെത്തിയപ്പോൾ പ്രോസിക്യൂഷൻ പ്രതികൾക്ക് അനുകൂലമായാണ് നിലപാടെടുത്തത്. പ്രതികൾക്കെതിരെ ചുമത്തിയ 124-ാം വകുപ്പ് നിലനിൽക്കുമോ എന്ന സംശയമാണ് പ്രോസിക്യൂഷൻ പ്രകടിപ്പിച്ചത്.
ഗവർണർ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസം വരുത്താൻ ശ്രമിച്ചാലേ കൃത്യനിർവ്വഹണം തടഞ്ഞു എന്ന നിലയിൽ 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷൻ പറഞ്ഞത്. എന്താണ് പ്രതികൾ ചെയ്തതെന്ന കോടതിയുടെ ചോദ്യത്തിന് പ്രതിഷേധം മാത്രമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ഗവർണറുടെ വാഹനത്തിനുണ്ടായ കേടുപാടുകൾക്കുണ്ടായ നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
Discussion about this post