കടപ്പാക്കട: നവകേരളസദസ്സുമായി സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ തല്ലാനെത്തിയ ഡിവൈഎഫ്‌ഐക്കാരെ അടിച്ചോടിച്ചു. കൊല്ലം കടപ്പാക്കടയിലാണ് സംഭവം. വൈകിട്ട് ഏഴേകാലോടെ കുണ്ടറയിൽ നവകേരള സദസ്സ് കഴിഞ്ഞ് കടപ്പാക്കടയിലേക്ക് മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോഴാണ് യുവമോർച്ച പ്രവർത്തകർ കടപ്പാക്കട എസ് വി ടാക്കീസിന് മുൻവശത്ത് വെച്ച് കരിങ്കൊടി വീശി പ്രതിഷേധിച്ചത്.
സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായിരുന്നു. ബിജെപിയുടെ കൊടിയും പ്രതിഷേധത്തിനുളള കറുത്ത തുണിയുമായി മുദ്രാവാക്യം വിളിച്ച് നവകേരള ബസ് കടന്നുപോകുന്ന വഴിയിൽ നിലയുറപ്പിച്ച യുവമോർച്ച പ്രവർത്തകരെ ഹെൽമറ്റ് ധരിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാർ ആക്രമിക്കുകയായിരുന്നു.
കരിങ്കൊടി വീശുന്നതിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിക്കാനായിരുന്നു ഡിവൈഎഫ്‌ഐയുടെ ശ്രമം. കരുതിക്കൂട്ടി ഹെൽമറ്റ് ധരിച്ചെത്തിയതും ഇതിനായിരുന്നു. എന്നാൽ ഡിവൈഎഫ്‌ഐ അടി തുടങ്ങിയതോടെ യുവമോർച്ചക്കാർ കൊടിക്കമ്പുപയോഗിച്ച് തല്ലി തിരിച്ചോടിച്ചു.
മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. യുവമോർച്ച തിരിച്ചടിച്ചു തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ഹെൽമറ്റ് ധരിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിച്ചുമാറ്റാനായിരുന്നു പോലീസിന്റെ ശ്രമം. ഇതും വീഡിയോകളിൽ കാണാം. യുവമോർച്ചയുടെ പ്രതിഷേധം സമാധാനപരമായതിനാൽ പോലീസ് തുടക്കത്തിലൊന്നും ഇടപെട്ടിരുന്നില്ല. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ ഡിവൈഎഫ്‌ഐക്കാർ യുവമോർച്ചക്കാരെ മർദ്ദിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. ഡിവൈഎഫഐ പ്രവർത്തകർ സംഘടിതമായി ആക്രമണത്തിന് വരുകയായിരുന്നുവെന്ന് യുവമോർച്ച ആരോപിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ത്രീകളുൾപ്പെടെയുള്ളവർക്ക് നേരെ പാഞ്ഞടുത്തതെന്ന് യുവമോർച്ച പ്രവർത്തകർ വ്യക്തമാക്കി. സംഘർഷത്തിൽ പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post