തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിനെതിരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. എണ്ണി എണ്ണി തിരിച്ചടിക്കാൻ മറുഭാഗത്തും ആളുണ്ടെന്ന് സതീശൻ ഓർക്കണം. തല്ലാൻ വരുമ്പോൾ ഞങ്ങൾ പുറം കാണിച്ച് തരില്ല. സതീശൻ ഇരിക്കുന്ന സ്ഥാനം മനസിലാക്കി സംസാരിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
‘പത്രസമ്മേളനം നടത്തി എണ്ണിയെണ്ണി തിരിച്ചടിക്കാൻ പുറപ്പെടുമ്പോൾ, സതീശാ എണ്ണിയെണ്ണി കണക്കുതീർക്കാൻ മറുഭാഗവുമുണ്ടാവും നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും പരിധിയുണ്ട്. ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് ആലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങൾ അടിക്കാൻ വരുമ്പോൾ എല്ലാവരും പുറംകാണിച്ചുതരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘർഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷനേതാവാണെന്ന് മനസിലാക്കി ഇത്തരം പ്രവണതകളിൽനിന്ന് പിന്തിരിയുക’, എന്നായിരുന്നു ഇ.പി. ജയരാജന്റെ വാക്കുകൾ.
ഗവർണർ എസ്എഫ്‌ഐ പ്രവർത്തകരെ ഗുണ്ടകളെ പോലെയാണ് തെരുവിൽ നേരിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ ഹൽവക്കട നോക്കി കോഴിക്കോട് തെരുവിലൂടെ നടന്നു. സംഘികളുടെ നേതാവായി ഗവർണർ മാറി. ഗവർണറെ ന്യായീകരിച്ച കെ സുധാകരന്റെ അഭിപ്രായത്തോട് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.
Discussion about this post