ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണത്തെ കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചെന്ന് മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ്. സോണിയയോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നുള്ള മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയേയും ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തി ക്ഷണിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് , മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച്
രാമക്ഷേത്രത്തിൻറെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അദ്ധ്യക്ഷൻമാർക്കും ക്ഷണമുണ്ടെന്നാണ് വിവരം. എന്നാൽ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തതയുണ്ടാകു.
വ്യവസായികൾ,ശാസ്ത്രജ്ഞർ,അഭിനേതാക്കള്, പത്മശ്രീ,പത്മഭൂഷൺ പുരസ്കാര ജേതാക്കൾ തുടങ്ങി രാജ്യത്തെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രത്യേക പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിഥി പട്ടികയിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, ബാബാ രാംദേവ്, അദാനി ഗ്രൂപ്പിലെ വ്യവസായി ഗൗതം അദാനി, റിലയൻസിന്റെ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പിന്റെ നടരാജൻ ചന്ദ്രശേഖരൻ, എൽ ആൻഡ് ടി ഗ്രൂപ്പിലെ എസ് എൻ സുബ്രഹ്മണ്യൻ, അഭിനേതാക്കളായ അമിതാഭ് ബച്ചൻ, രജനീകാന്ത്, മാധുരി ദീക്ഷിത് ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, ഗാനരചയിതാവ് പ്രസൂൺ ജോഷി അങ്ങനെ നിരവധി പേർ ഉൾപ്പെടുന്ന പട്ടികയിൽ രാജ്യമെമ്പാടുമുള്ള ദർശകരെയും പുരോഹിതന്മാരെയും മതനേതാക്കളെയും മാത്രമല്ല, 1992-ൽ അയോദ്ധ്യ മേഖലയിൽ നിയമിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെയും മാദ്ധ്യമപ്രവർത്തകരെയും ക്ഷണിക്കാൻ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്
ജനുവരി 16 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നൽകിയിരിക്കുന്നത്. രാമ വിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിഷ്ഠിക്കും. വാരാണസിയിലെ വേദ പണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുക.
Discussion about this post