ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം മാലിദ്വീപിലെ ചില യുവ നേതാക്കൾ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരായി നടത്തിയ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടൻ അക്ഷയ് കുമാർ. അത്തരം പ്രകോപനമില്ലാത്ത വിദ്വേഷം വെച്ചുപൊറുപ്പിക്കരുതെന്നും ഇന്ത്യയുടെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണമെന്നും അക്ഷയ് കുമാർ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു.എക്‌സിലൂടെയാണ് താരത്തിന്റെ അഭ്യർത്ഥന.
ഇന്ത്യക്കാർക്കെതിരായ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ പറഞ്ഞ മാലിദ്വീപിലെ പ്രമുഖരായ പൊതു വ്യക്തികളിൽ നിന്നുള്ള പോസ്റ്റുകളും മറ്റും കണ്ടു. അവർക്ക് പരമാവധി വിനോദസഞ്ചാരികളെ അയയ്ക്കുന്ന ഒരു രാജ്യത്തോടാണ് അവർ ഇത് ചെയ്യുന്നതെന്നതിൽ ആശ്ചര്യമുണ്ട്.’നമ്മുടെ അയൽക്കാരോട് ഞങ്ങൾ നല്ലരീതിയിലാണ്. പക്ഷേ അത്തരം പ്രകോപനമില്ലാത്ത വിദ്വേഷം നമ്മൾ എന്തിന് സഹിക്കണം? ഞാൻ പലതവണ മാലിദ്വീപ് സന്ദർശിച്ചിട്ടുണ്ട്, എല്ലായ്‌പ്പോഴും അതിനെ പുകഴ്ത്തിയിട്ടുണ്ട്, എന്നാൽ അന്തസ്സാണ് ആദ്യം. ഇന്ത്യൻ ദ്വീപുകളിൽ പോകാനും നമ്മുടെ സ്വന്തം ടൂറിസത്തെ പിന്തുണയ്ക്കാനും നമുക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിദ്വീപിലെ മന്ത്രിമാരായ മറിയം ഷിയുനയും സാഹിദ് റമീസുമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുകൊണ്ടും ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തിയും വിവാദങ്ങൾ സൃഷ്ടിച്ചത്.











