റാഞ്ചി: ചാരനെന്ന് ആരോപിച്ച് മുൻ അംഗത്തെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. പടിഞ്ഞാറൻ സിംഗ്ഭൂമിലെ സരന്ദ വനമേഖലയിൽ ആയിരുന്നു സംഭവം. സിപിഐ മാവോയിസ്റ്റ് അംഗമായിരുന്ന നെൽസൻ ഭെൻഗാരയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോലീസുകാർക്ക് വിവരം ചോർത്തി നൽകിയെന്ന് സംശയിച്ചായിരുന്നു കൊലപാതകം. നെൽസന്റെ വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെയാണ് നെൽസന്റെ മൃതദേഹം കണ്ടത്. ഇതിനടുത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകരർ ഉപേക്ഷിച്ചു പോയ കുറിപ്പും കണ്ടെത്തി. ഇതിലാണ് നെൽസൻ പോലീസിന് വിവരം നൽകിയിരുന്നുവെന്ന് ആരോപിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് വരെ നെൽസൻ ഭീകര സംഘടനയിൽ പ്രവർത്തിച്ചിരുന്നു. മെയിൽ ഇയാളെ ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം നവംബറിൽ ജയിൽ മോചിതനായി. തുടർന്ന് പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിൽ കാവൽക്കാരൻ ആയി ജോലി ചെയ്യുകയായിരുന്നു.










