മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായ മുംബയ് ട്രാൻസ് ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ത്ഥം അടല്‍ സേതു എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പാലം അറുപതുകള്‍ മുതല്‍ രാജ്യം ചര്‍ച്ച ചെയ്ത് വരികയായിരുന്നു. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട്, 2018 ൽ നിർമാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങൾ കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്.
21.8 കിലോമീറ്റർ നീളമുള്ള അടല്‍ സേതു, ലോകത്തിലെ ഏറ്റവും വലിയ കടല്പാലങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ നിന്നും കേവലം 20 മിനിറ്റായി ചുരുക്കാന്‍ പാലത്തിന് സാധിക്കും. ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്ന ഇന്ധന ലാഭം പ്രതിവര്‍ഷം ശരാശരി 100 കോടി രൂപയുടേതാണ്.
16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് അടല്‍ സേതു സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിലാണ് പാലം അവസാനിക്കുന്നത്. ശിവാജി നഗർ, ജാസി, ചിർലെ എന്നിവിടങ്ങളിൽ പാലത്തിന് ഇന്റര്‍ചേഞ്ചുകള്‍ ഉണ്ട്.
177,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്റുമാണ് പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷന്റെ സഹകരണത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതിയുടെ ആകെ ചിലവ് 22000 കോടി രൂപയാണ്. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതിദിനം ഏകദേശം 70,000 വാഹനങ്ങൾ അടല്‍ സേതുവിലൂടെ കടന്നുപോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടിയന്തര ഘട്ടങ്ങളില്‍ തുറക്കുന്ന രണ്ട് എമര്‍ജന്‍സി എക്സിറ്റുകള്‍ പാലത്തിനുണ്ട്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലം എന്നതിന് പുറമേ, ഏറ്റവും ശക്തമായ കടല്പാലം കൂടിയാണ് അടല്‍ സേതു. ഭൂകമ്പ പ്രതിരോധ സംവിധാനത്തോട് കൂടിയാണ് ഇതിന്റെ നിര്‍മ്മിതി. 6.5 തീവ്രത വരെയുള്ള ശക്തമായ ഭൂകമ്പങ്ങളെ ചെറുക്കാന്‍ പാലത്തിന് ശേഷിയുണ്ടെന്ന് ഐഐടി എഞ്ചിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ട്രാക്ടറുകളും പാലത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
500 ബോയിംഗ് വിമാനങ്ങളുടെയും 17 ഈഫല്‍ ഗോപുരങ്ങളുടെയും ഭാരത്തിന് തുല്യമായ ഉരുക്കാണ് അടല്‍ സേതുവിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചുറ്റുമുള്ള സമുദ്രജല ആവാസവ്യവസ്ഥയെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാണ് ഇതിലെ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
അങ്ങേയറ്റം പരിസ്ഥിതിസൗഹാര്‍ദപരമായ നിര്‍മ്മിതിയാണ് അടല്‍ സേതുവെന്ന് ബോംബെ നാഷണല്‍ ഹിസ്റ്ററി സൊസൈറ്റി സാക്ഷ്യപ്പെടുത്തുന്നു. മൂടല്‍മഞ്ഞിനെയും വെളിച്ചക്കുറവിനെയും അതിജീവിക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രകാശ സംവിധാനം ക്രമീകരിച്ചിരിക്കുന്ന പാലത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ വേഗപരിധി ലംഘിച്ചാല്‍ കണ്ടുപിടിക്കാന്‍ ആധുനിക മോണിറ്ററിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
Discussion about this post