എറണാകുളം: കൃത്യമായി ക്ലാസിൽ കയറുകയും രക്ഷിതാക്കൾ പറയുന്നത് അനുസരിക്കുകയും ചെയ്യണമെന്ന് എസ്എഫ്‌ഐക്കാരോട് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഉപദേശം. കേസിൽ ഇവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകരാണ് ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
യദുകൃഷ്ണൻ, ആഷിഖ്, പ്രദീപ്, ആർ ജി ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ചിലരോട് കൗൺസിലിംഗിന് ഹാജരാകാൻ ജഡ്ജി സിഎസ് ഡയസ് നിർദ്ദേശിച്ചു. കൃത്യമായി ദിവസവും ക്ലാസിൽ കയറണം. പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ മൂന്ന് മാസം കൂടുമ്പോൾ ഇവരുടെ ഹാജർ പട്ടിക കോടതിയിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എഫ്‌ഐക്കാരുടെ രക്ഷിതാക്കളുമായി ജഡ്ജി ഓൺലൈൻ ആയി സംസാരിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാമെന്ന് ഇവർ ഉറപ്പ് നൽകിയതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന 76,357 രൂപ കെട്ടിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. 25000 രൂപയുടെ ബോണ്ടും അതേ തുകക്കുള്ള രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
Discussion about this post