കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്ര പെട്ടന്ന് നാലമ്പല ദർശനത്തിന്റെ കേന്ദ്രമായ തൃപ്രയാറിൽ വരുമെന്ന് മലയാളികൾ കരുതിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഏറ്റവും വലിയ ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാറിലേത്. ശ്രീരാമ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി തൃപ്രയാർ ക്ഷേത്രത്തിലേക്കുളള പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ മാനം നൽകുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ അയോദ്ധ്യയിൽ സംസാരിക്കവേ കേരളത്തിലെ നാലമ്പല ദർശനത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. രാമലക്ഷ്മണൻമാർക്കും സഹോദരൻമാർക്കും കേരളത്തിൽ ക്ഷേത്രങ്ങളുണ്ടെന്നും നാലമ്പല ദർശനം വലിയ പ്രാധാന്യത്തോടെയാണ് നിർവ്വഹിക്കുന്നതെന്നുമായിരുന്നു മോദിയുടെ വാക്കുകൾ. നാലമ്പല ദർശനത്തിന്റെ ചരിത്രപ്രാധാന്യത്തെ കുറിച്ച് അയോദ്ധ്യയിൽ വച്ച് സൂചിപ്പിച്ച പ്രധാനമന്ത്രിയുടെ തൃപ്രയാറിലേക്കുളള വരവ് മലയാളികൾ ഇത്ര വേഗം പ്രതീക്ഷിച്ചില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഈ മാസം പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദർശനമാണിത്. ജനങ്ങൾ അത് ഉത്സവ അന്തരീക്ഷത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും തയ്യാറെടുപ്പുകൾ എൻഡിഎ യോഗം വിലയിരുത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടങ്ങി ഇരിങ്ങാലക്കുട കൂടൽമാണിക്യം, മൂഴിക്കുളം ലക്ഷ്മണപെരുമാർ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം വഴി തൃപ്രയാറിൽ തന്നെ അവസാനിക്കുന്നതാണ് നാലമ്പല തീർത്ഥാടനം. പ്രധാനമന്ത്രി അയോദ്ധ്യയുമായി ബന്ധപ്പെട്ട ചടങ്ങിൽ ഇക്കാര്യം പരാമർശിച്ചതോടെ നാലമ്പല ദർശനത്തിനും തീർത്ഥാടനത്തിനും ദേശീയശ്രദ്ധ കൈവന്നിരിക്കുകയാണ്.
Discussion about this post