എറണാകുളം: വിവാഹ ബന്ധം വേർപെടുത്താതെ സ്ത്രീയും പുരുഷനും എത്രകാലം ഒന്നിച്ച് ജീവിച്ചാലും അത് വിവാഹമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശിയുടെ ഭാര്യാപദവി അവകാശപ്പെട്ട് 69 ഉം 74 ഉം വയസ്സുള്ള സ്ത്രീകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസുമാരായ അനു ശിവരാമൻ സി പ്രതീപ് കുമാർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
2012 ൽ അന്തരിച്ച കെ.ടി രാമകൃഷ്ണൻ നമ്പ്യാരുടെ ഭാര്യാ പദവി അവകാശപ്പെട്ടായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ഇത്. 1966 ൽ മതാചാര പ്രകാരം രാമകൃഷ്ണനെ വിവാഹം കഴിച്ചതായി ചൂണ്ടിക്കാട്ടി 74 കാരി കുടുംബ കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ 1970 ൽ രാമകൃഷ്ണനെ നിയമപരമായി വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 69കാരിയും കോടതിയെ സമീപിക്കുകയായിരുന്നു. 40 വർഷത്തിലേറെയായി അദ്ദേഹത്തോടൊപ്പം ജീവിച്ചുവെന്നും ഇവർ വാദിച്ചു. എന്നാൽ 74 കാരിയെ ആണ് നിയമപ്രകാരം ഭാര്യയെന്ന് കുടുംബ കോടതി വിധിയ്ക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത് 69 കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കോടതിയുടെ നിർണായക പരാമർശം. വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ സ്ത്രീയും പുരുഷനും തമ്മിൽ എത്രകാലം ഒരുമിച്ച് ജീവിച്ചാലും അതിനെ വിവാഹമായി കണക്കാക്കാൻ കഴിയില്ല. എല്ലാ അധികാരങ്ങളും നിയമപരമായി വിവാഹം കഴിച്ച പങ്കാളിയ്ക്ക് ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post