കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ ഭീകരർ. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അനുസരിച്ച്, അവിവാഹിതരായ അഫ്ഗാൻ സ്ത്രീകൾക്ക് താലിബാൻ സർക്കാർ ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പുരുഷൻമാർ രക്ഷാധികാരികളല്ലാത്ത സ്ത്രീകളെ അടിച്ചമർത്തുകയാണ് ലക്ഷ്യം.
ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീകളോട് ജോലി അവസാനിപ്പിക്കാനും ജോലിയിൽ തുടരണമെങ്കിൽ നിക്കാഹ് കഴിച്ച് ഭാര്യയാകാനും താലിബാൻ മന്ത്രാലയം നിർദ്ദേശിച്ചു. അവിവാഹിതയായ ഒരു സ്ത്രീ ജോലി ചെയ്യുന്നത് അനുചിതമാണെന്നാണ് താലിബാൻ മന്ത്രാലയം പറയുന്നത്.
അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ, വൈസ് ആൻഡ് വെർച്യു മന്ത്രാലയം ഡിസംബർ മുതൽ മഹർ ഇല്ലാത്ത സ്ത്രീകളെ ആരോഗ്യപരിപാലനത്തിൽ നിന്നും തടഞ്ഞു. ഗർഭനിരോധന ഉറകൾ വാങ്ങിയതിന് നിരവധി സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പുരുഷ പങ്കാളി കൂടെ ഇല്ലെങ്കിൽ ഒരു സ്ത്രീയെയും ബസിൽ കയറാനോ ദീർഘദൂര യാത്ര ചെയ്യാനോ അനുവദിക്കരുതെന്നും ബസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2021-ൽ ഭരണം ഏറ്റെടുത്തതിനുശേഷം, താലിബാൻ സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ, കുടുംബത്തിലെ ഒരു പുരുഷന്റെ കൂടെയല്ലാതെ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ഇറങ്ങാൻ അനുവാദമില്ല.സ്ത്രീകൾക്കുള്ള എല്ലാ വിദ്യാഭ്യാസവും നിരോധിച്ചതോടെ ആറാം ക്ലാസിനുശേഷം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് നിർത്തിവച്ചിരിക്കുകയാണ്. താലിബാൻ സർക്കാർ ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടുകയും സ്ത്രീകൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുകയും ചെയ്തു – എപ്പോഴും ഹിജാബ് ധരിക്കാനും ബുർഖയിൽ തല മുതൽ കാൽ വരെ മറയ്ക്കാനും. ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീകളെ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുന്നു.
Discussion about this post