ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബുവച്ചു തകർക്കുമെന്ന് ഭീഷണി മുഴക്കിയ പ്രതികൾ അറസ്റ്റിൽ. ബിജ്നോർ സ്വദേശി ഇർഷാഹ് അഹമ്മദും ഇയാളുടെ സുഹൃത്തുക്കളായ രണ്ട് പേരുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു മൂന്നംഗ സംഘം ഭീഷണി മുഴക്കിയത്. രാമക്ഷേത്രം ബോംബുവച്ച് തകർക്കും, എന്നിട്ട് ആ സ്ഥാനത്ത് തർക്ക മന്ദിരം പണിയുമെന്നായിരുന്നു ഭീഷണി. ഇതിന് പുറമേ ഹിന്ദു മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് എത്തി. ഈ വീഡിയോ ചിലർ പോലീസിന്റെ ശ്രദ്ധയിലും പെടുത്തി. ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പരാമർശം എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post