ലോക്സഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസം മാത്രം ബാക്കി നിൽക്കെയാണ് ഇൻഡി സഖ്യത്തിന് കനത്ത പ്രഹരം ഏൽപ്പിച്ച് നിതിഷ് കുമാർ എൻഡിഎ ക്യാമ്പിൽ തിരിച്ചെത്തിയിരിക്കുന്നത്. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ കൂട്ടായ്മ രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയ നീതീഷ്, പാതി വഴിയിൽ സഖ്യത്തോട് സലാം പറഞ്ഞിരിക്കുകയാണ്. രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് ബിജെപിയുടെ രാഷ്ട്രീയ സർജിക്കൽ സ്ട്രൈക്ക് എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ജെഡിയുടെ എൻഡിഎയിലേക്കുള്ള മടങ്ങിപ്പോക്ക് ഇൻഡി സഖ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളെ ഒരു പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവാണ് നിതീഷ്. കഴിഞ്ഞ വർഷം ജൂണിൽ പട്നയിൽ അരങ്ങേറിയ ഇൻഡി സഖ്യത്തിന്റെ ആദ്യ യോഗത്തിന് അധ്യക്ഷത വഹിച്ചതും നിതീഷ് കുമാറായിരുന്നു.
ദേശീയ തലത്തിൽ ബിഹാറിനെ ഒരു മാതൃകാ സംസ്ഥാനമായാണ് ഇൻഡി സഖ്യം കണ്ടിരുന്നത്. ബിജെപിക്കെതിരെ സംസ്ഥാനത്തെ എല്ലാ എൻഡിഎ ഇതര പാർട്ടികളെയും ഒന്നിപ്പിക്കാൻ സഖ്യത്തിന് സാധിച്ചിരുന്നു. ജെഡിയുവിനൊപ്പം ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും ഒരുമിച്ചപ്പോൾ സംസ്ഥാനത്ത് വലിയ മുന്നേറ്റം തന്നെയാണ് സഖ്യം പ്രതീക്ഷിച്ചത്.
കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ടു പോയിട്ടും എന്ത് കൊണ്ട് നിതീഷ് കുമാർ എൻഡിഎയിലേക്ക് ചാടി എന്നതാണ് പ്രധാന ചോദ്യം. രാഷ്ട്രീയ ചലനങ്ങൾ കൃത്യമായി തിരിച്ചറിയുന്ന കുശാഗ്ര ബുദ്ധിക്കാരനായ നേതാവാണ് നിതീഷ് കുമാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ മഹാസഖ്യത്തിൽ തുടർന്നാൽ ജെഡിയുവിന്റെ പ്രസക്തി തന്നെ ഇല്ലാതാകുമെന്ന തിരിച്ചറിവാണ് മുന്നണി വിടാൻ നിതീഷിനെ പ്രേരിപ്പിച്ചത്.
ആർജെഡിക്കൊപ്പം നിന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയു സ്വന്തമാക്കിയ 16 സീറ്റുകൾ നിലനിർത്താൻ സാധിക്കില്ലെന്ന വിലയിരുത്തലായിരുന്നു നിതീഷിന്. ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച് തിരികെ എൻഡിഎയിലേക്ക് പോകാൻ വലിയൊരു വിഭാഗം ജെഡിയു നേതാക്കളുടെ സമ്മർദ്ദവും നിതീഷ് കുമാറിന് ഉണ്ടായിരുന്നു.
ആർജെഡിയും-കോൺഗ്രസും ചേർന്ന് തനിക്കെതിരെ പരോക്ഷമായി നടത്തുന്ന നീക്കങ്ങൾ അതിജീവിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് നിതീഷിന്റെ മുന്നണി മാറ്റത്തിന്. ജെഡിയുവിലെ ഒരു വിഭാഗത്തെ സ്വന്തം വരുതിയിലാക്കി നിതീഷിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കാനുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കരുനീക്കങ്ങൾക്ക് കൂടിയാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. പുതിയ ബിജെപി-ജെഡിയു സർക്കാരിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു.
നിതീഷ് കുമാറിന്റെ എൻഡിഎയിലേക്കുള്ള തിരിച്ചുവരവ് ബിജെപിയെ സംബന്ധിച്ച് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം ആവർത്തിക്കണമെങ്കിൽ ബിഹാർ, ഉത്തർപ്രദേശ്, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ നിന്ന് ഇത്തവണ പരമാവധി സീറ്റുകൾ ബിജെപിക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 മണ്ഡലങ്ങളിൽ 39ലും വിജയിക്കാൻ എൽജെപി കൂടി ഉൾപ്പെട്ട ബിജെപി-ജെഡിയു സഖ്യത്തിന് സാധിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ തവണ നേടിയ സീറ്റുകൾ ഒരു കാരണവശാലും നഷ്ടപ്പെടാൻ ബിജെപി ആഗ്രഹിക്കുന്നില്ല. അടിക്കടി നിലപാട് മാറ്റുന്ന നിതീഷ് കുമാറിനെ ബിജെപി സ്വീകരിക്കാൻ പ്രധാനകാരണവും ഇതാണ്. ഏത് മുന്നണിയിൽ എത്തിയാലും ചുരുങ്ങിയത് 15 മുതൽ 16 ശതമാനം വരെ വോട്ട് നേടാൻ കെൽപ്പുള്ള പാർട്ടിയാണ് നിതീഷിന്റെ ജെഡിയു. യാദവേതര ഒബിസി വിഭാഗങ്ങളുടെ ഉറച്ച പിന്തുണയാണ് ജെഡിയുവിന്റെ പ്രധാന ശക്തി. നിതീഷിന്റെ സമുദായമായ കുർമികളും കൊയേരി വിഭാഗക്കാരുമാണ് ജെഡിയുവിന്റെ പ്രധാന വോട്ട് ബാങ്ക്. ഇതിനൊപ്പം പട്ടിക വിഭാഗക്കാരിൽ ഒരു വലിയ വിഭാഗവും നിതീഷിനൊപ്പം ഉറച്ച് നിൽക്കുന്നവരാണ്.
ബിഹാറിൽ ബിജെപിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ബ്രാഹ് മിൺ, ഭൂമിഹാർ, താക്കൂർ, ബനിയ വിഭാഗക്കാർക്കൊപ്പം ജെഡിയുവിന്റെ വോട്ട് ബാങ്ക് കൂടി ചേർന്നാൽ വിന്നിംഗ് ഫോർമുലയാകും. നിതീഷിനെ വീണ്ടും സ്വീകരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകവും ഈ പ്രായോഗികതയാണ്. ബിജെപിയുടെ മറ്റൊരു ഘടകക്ഷിയായ ചിരാഗ് പസ്വാന്റെ എൽജെപിക്ക് പട്ടിക വിഭാഗക്കാരായ പസ്വാൻ സമുദായക്കാർക്കിടയിൽ നിർണായക സ്വാധീനമുണ്ടെന്ന കാര്യവും ഇതിനൊപ്പം ചേർത്തുവായിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ സമീപ കാലത്ത് ബിഹാറിൽ ബിജെപിയുടെ സ്വാധീനം വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. പിന്നാക്ക-പട്ടിക ജാതി വിഭാഗക്കാർക്കിടയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പാർട്ടിയായി മാറിയിരിക്കുകയാണ് ബിജെപി. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനെ മറികടന്ന് 74 സീറ്റുമായി മുന്നണിയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയായിരുന്നു. എന്തായാലും, ജെഡിയു തിരിച്ചെത്തിയതോടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിനടുത്ത് വോട്ട് നേടി സംസ്ഥാനത്തെ 40 സീറ്റുകളും വിജയിക്കുക എന്ന ലക്ഷ്യമായിരിക്കും എൻഡിഎയ്ക്ക് മുൻപിൽ. അതേസമയം, നിതീഷിന്റെ പാത പിന്തുടർന്ന് ഇൻഡി സഖ്യത്തിൽ നിന്ന് കൂടുതൽ കക്ഷികൾ വരും ദിവസങ്ങളിൽ പുറത്ത് വരാനാണ് സാധ്യത..
Discussion about this post