കൊച്ചി: മുസ്ലിം ലീഗിന് മൂന്നാമത് ലോകസഭാ സീറ്റ് സമ്മാനിക്കാനുള്ള നീക്കം കോൺഗ്രസിന്റെ അപകടകരമായ പുതിയ നീക്കമാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്. മുമ്പ് അഞ്ചാം മന്ത്രിയെ മുസ്ലിം ലീഗ് പിടിച്ചുവാങ്ങിയത് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് പോലും പറയാതെ പാണക്കാട് തങ്ങൾ അത് സ്വയം പ്രഖ്യാപിച്ചതും മറക്കാവുന്നതല്ല. ഇന്നിപ്പോൾ സ്വന്തം സിറ്റിംഗ് സീറ്റ് ലീഗിന് കാഴ്ചവെക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇത് രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ നിന്ന് വിജയിപ്പിക്കാനുള്ള ‘കപ്പ’മാണ് എന്നത് വ്യക്തം.
ഇസ്ലാമിക വർഗീയതയ്ക്ക് ഇതുപോലെ കോൺഗ്രസ് കീഴടങ്ങിയ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കെ കരുണാകരന്റെ കാലത്ത് മുക്രി പെൻഷൻ അനുവദിച്ചത് മറന്നുകൂടാ. ഷാബാനോ കേസിന് ശേഷം മൊഴിച്ചൊല്ലപ്പെട്ട നിർഭാഗ്യവതികളായ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ രാജീവ് ഗാന്ധി സർക്കാർ തയ്യാറായത് മുസ്ലീം മതമൗലിക വാദികൾക്ക് കീഴടങ്ങിക്കൊണ്ടാണ്. അയോദ്ധ്യ പ്രശ്നത്തിൽ രാജീവ് ഗാന്ധി മുതൽ സോണിയയും രാഹുലും വരെ ഹിന്ദു വികാരത്തെയും വിശ്വാസത്തെയും അവഹേളിച്ചുകൊണ്ടുള്ള നിലപാടെടുത്തതും ഇസ്ലാമിക വർഗീയതയ്ക്ക് കരുത്തുപകരനാണ്. 1947 -ന് മുമ്പ് മുഹമ്മദാലി ജിന്നയെയും നിലപാടുകളെയും പിന്തുണച്ചത് കോൺഗ്രസിലെ ഒരു വിഭാഗമാണ് എന്നത് മറന്നുകൂടാ. അവസാനം രാജ്യത്തെ വെട്ടിമുറിക്കുന്നതിലാണ് അത് ചെന്നെത്തിയത്.
അയോധ്യയിൽ മനോഹരമായ ഒരു രാമക്ഷേത്രം ഉയരുകയും കോടാനുകോടി ഹൈന്ദവരെയും വിശ്വാസികളെയും സാക്ഷിനിർത്തി അതിന്റെ പ്രാണ പ്രതിഷ്ഠ നടക്കുകയും ചെയ്തപ്പോൾ കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ച ഹിന്ദു വിരുദ്ധ -ശ്രീരാമ വിരുദ്ധ നിലപാട് കണ്ടതാണ്. അതൊക്കെ ഇസ്ലാമിക വർഗീയവാദി ശക്തികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയായിരുന്നു എന്നതും വ്യക്തം. അവരാണിപ്പോൾ സ്വന്തം സീറ്റ് മുസ്ലിം ലീഗിന് കാഴ്ചവെക്കാൻ തയ്യാറായിരിക്കുന്നത്. അതൊക്കെ കോൺഗ്രസിനെ എങ്ങിനെയാണ് രാഷ്ട്രീയമായി ബാധിച്ചത് എന്നത് കേരളത്തിലെ കോൺഗ്രസുകാർ, പ്രത്യേകിച്ചും ഭൂരിപക്ഷ മത വിഭാഗത്തിലുള്ളവർ ചിന്തിക്കണം.
രാഹുൽ ഗാന്ധി മുമ്പ് വയനാട്ടിൽ മുസ്ലിം ലീഗിന്റെ കൊടിയും ചൂടിയാണ് മത്സരിച്ചത്. ഇപ്പോൾ രാജ്യത്ത് അദ്ദേഹത്തിന് മത്സരിക്കാവുന്ന സുരക്ഷിത മണ്ഡലം മറ്റൊരിടത്തുമില്ലെന്ന് കോൺഗ്രസ് വിലയിരുത്തുന്നുണ്ടത്രേ. പ്രതിപക്ഷ മുന്നണി ഉണ്ടാക്കിയിട്ടും കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലോ തെലങ്കാനയിലോ പോലും രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ധൈര്യമില്ല. വീണ്ടും ലോകസഭ കാണണമെങ്കിൽ വയനാട്ടിൽ മുസ്ലീം ലീഗ് കനിയണം എന്നതാണ് അവസ്ഥ. കോൺഗ്രസിന്റെ ദുരവസ്ഥ നന്നായി മനസിലാക്കിയ മുസ്ലീം ലീഗ് സമ്മർദ്ദം ചെലുത്തുമ്പോൾ കെപിസിസി പ്രസിഡന്റ് വിജയിച്ച മണ്ഡലം പോലും കൈമാറാൻ രാഹുൽ ഗാന്ധി നിർദ്ദേശിക്കുന്നു എന്നതാണ് കേൾക്കുന്നത്.
ഈ വർഗീയ ശക്തികൾക്ക് പിന്നിൽ അള്ളിപ്പിടിച്ചിരുന്ന് കേരളത്തിലെ കോൺഗ്രസിന് എത്രനാൾ മുന്നോട്ട് പോകാനാവുമെന്ന് ആ പാർട്ടിക്കാർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന എൻഡിഎ-യുടെ കേരളാ പദയാത്രയ്ക്കിടെ എല്ലായിടത്തും ആയിരക്കണക്കിന് പേരാണ് ബിജെപിയിൽ ചേരുന്നത്. അവരിൽ പഴയകാല കോൺഗ്രസ് നേതാക്കൾ അനവധിയുണ്ട്. എറണാകുളത്ത് 24 നു പദയാത്ര നടക്കുമ്പോൾ ആയിരത്തിലേറെപ്പേർ ബിജെപിയിലെത്തും. കോൺഗ്രസിലെ ഹിന്ദുക്കൾ യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇത് കാണിച്ചുതരുന്നത്, കെവിഎസ് പറഞ്ഞു .
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെഎസ് ഷൈജു, ജനറൽ സെക്രട്ടറി ഭസിത് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post