എറണാകുളം: കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇയാളുടെ ശിക്ഷയിൻമേലുള്ള വാദം നാളെ ആരംഭിക്കും.
ശ്രീലങ്കയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അതേ രീതിയിൽ ആക്രമണം നടത്താൻ കേരളത്തിൽ പദ്ധതിയിട്ടെന്നാണ് റിയാസ്് അബൂബക്കറിനെതിരായ കേസ്. ഇതിൽ യുഎപിയയുൾപ്പെടെയുള്ള വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകൾ എല്ലാം നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് കുറ്റക്കാരനാണെന്ന് വിധി പറഞ്ഞത്.
2018ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കറിനെ എൻഐഎ പിടികൂടിയത്. കാസർകോട് കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം റിയാസ് അബൂബക്കറിലേക്ക് എത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ സ്വയം ചാവേർ ആയി മാറി ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടതായി വ്യക്തമാകുകയായിരുന്നു.












