തിരുവനന്തപുരം; കൊലക്കയറിന്റെ മുൻപിൽ നിന്ന് സ്വന്തം വീട്ടിൽ ജീവനോടെ തിരിച്ചെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുകയാണ് നരുവാമൂട് ഇടയ്ക്കോട് ആതിരയിൽ രാഗേഷ് ഗോപകുമാർ. 18 മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ഖത്തറിൽ നിന്ന് കേന്ദ്രസർക്കാറിന്റെ നിരന്തര ഇടപെടലിലൂടെയാണ് രാഗേഷ് ഗോപകുമാർ അടക്കമുള്ള 8 പേർ മാതൃരാജ്യത്ത് തിരികെ എത്തുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഭർത്താവിനെ തിരിച്ചുകിട്ടിയപ്പോൾ അദ്ധ്യാപികയായ ചിത്രയുടെ കണ്ണുകളിൽ തിളക്കം. മകൾ നിഹാരയുടെ മുഖത്ത് പുഞ്ചിരി.
നേവിയിൽ നാവികനായിരുന്ന രാഗേഷ് വിരമിച്ച ശേഷം നാല് വർഷം മുൻപാണ് ദോഹയിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ചേർന്നത്. രാജ്യദ്രോഹകുറ്റം ആരോപിച്ച് 2022 ഓഗസ്റ്റിലാണ് രാഗേഷ് അടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ വിചാരണക്കോടതി എട്ട് പേർക്കും വധശിക്ഷ വിധിച്ചു. ഡിസംബറിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദുമായി നരേന്ദ്രമോദി നടത്തിയ ചർച്ചയെ തുർന്ന് തടവുശിക്ഷയാക്കി കുറച്ചു. ജയിലായിരുന്ന സമയത്ത് ഭാര്യയെയും മക്കളെയും കാണാൻ അവസരം ഒരുക്കി. നാല് തവണ സർക്കാർ ചെലവിൽ കുടുംബത്തെ ഖത്തറിൽ എത്തിച്ചു. ആഴ്ചയിൽ മൂന്നു ദിവസം നാട്ടിലേക്ക് ഫോൺ വിളിക്കാൻ അവസരം നൽകി. പുസ്തകങ്ങളും പലഹാരങ്ങളുമടക്കം എംബസിയിൽ നിന്ന് കൃത്യമായി എത്തിച്ചുനൽകി.ജയിലിൽ നിന്ന് എംബസിയിലേക്കുള്ള യാത്രയിലും മോചനവിവരം അറിഞ്ഞിരുന്നില്ലെന്ന് രാഗേഷ് പറയുന്നു. കുടുംബത്തിനൊപ്പമിരുന്ന് വീണ്ടും ആഹാരം കഴിക്കാനാവുമെന്ന് കരുതിയതല്ലെന്നും രാഗേഷ് പറഞ്ഞു.
Discussion about this post