ബംഗളൂരു: മുഖ്യമന്ത്രി വീണ വിജയനും എക്‌സാലോജിക്കിനും ഇന്ന് അതി നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്.ജസ്റ്റിസ് എം നാഗപ്രസന്ന അദ്ധ്യക്ഷൻ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക.
കരിമണൽ കമ്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന കേസിൽ, മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്ഐഒയോട് നേരത്തെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് വീണ നൽകിയ ഹർജി വിധി പറയാൻ മാറ്റിയത്.
കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിൻറെ അഭിഭാഷകൻ വാദിച്ചു.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിൻറെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി.
Discussion about this post