തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാൻ സാധ്യതയെന്ന് ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഈ സാഹചര്യത്തിൽ കണ്ണൂർ , കോട്ടയം , ആലപ്പുഴ , കോഴിക്കോട് എന്നി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 വരെയും, കോട്ടയം ജില്ലയിൽ 37 , ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ചൂട് കൂടുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അന്തരീക്ഷതാപം ഒരു പരിധി ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. പകൽ സമയം 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പരമാവധി വെള്ളം കുടിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ ഒരു പരിതി വരെ ചൂടിൽ നിന്ന് രക്ഷനേടാൻ സാധിക്കും.











