തിരുവനന്തപുരം നഗരത്തിലെ ആറ്റുകാൽ പ്രദേശത്തുള്ള ഒരു വലിയ തറാവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. തറവാട്ടിൽ ഭഗവതീ ഭക്തനായ ഒരു കാരണവർ ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ അതീവ തേജസ്വിയായ ഒരു ബാലിക വന്ന് തന്നെ ആറിനക്കരെ എത്തിക്കാമോ എന്ന് ചോദിച്ചു.
കുത്തൊഴുക്കുണ്ടായിരുന്ന നദി മുറിച്ചുകടക്കുക ആ സമയത്ത് അസാദ്ധ്യമായിരുന്നു. പക്ഷെ മുല്ലവീട്ടിൽ കാരണവർ ബാലികയെ തൻറെ മുതുകിൽ കയറ്റി മറുകരയിലെത്തിച്ചു. മഴ നനഞ്ഞിരുന്ന ബാലികയെ തൻറെ വീട്ടിലെത്തിച്ച് ഭക്ഷണം കൊടുക്കാം എന്ന് കരുതി വീട്ടിലേക്ക് ക്ഷണിച്ചു. ബാലികയെ വീടിൻറെ ഉമ്മറത്ത് ഇരുത്തിയ ശേഷം ഭക്ഷണം എടുക്കാനായി കാരണവർ അകത്തേക്ക് പോകും. തിരികെ വന്നപ്പോൾ ബാലിക അപ്രത്യക്ഷയായിരുന്നു. അന്ന് രാത്രി കാരണവരുടെ സ്വപ്നത്തിൽ ബാലികാ രൂപത്തിൽ ഭഗവതി പ്രത്യക്ഷപ്പെട്ടു.
നിന്നിൽ ഞാൻ സംപ്രീതയായിരിക്കുന്നുവെന്നും താൻ മൂന്നുവരകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിഞ്ഞ് തന്നെ കുടിയിരുത്തണമെന്നും ഭഗവതി ആവശ്യപ്പെട്ടു. അടുത്ത ദിവസം കുടുംബത്തിൻറെ കാവായ ആറ്റുകാൽ കാവിലെത്തിയപ്പോൾ ശൂലം കൊണ്ട് മൂന്നുരേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നതായി കണ്ടു. സ്വപ്ന ദർശനപ്രകാരം കാരണവർ അവിടെ ഒരു കോവിലുണ്ടാക്കി ഭദ്രാകളി ദേവിയെ കുടിയിരുത്തി. പള്ളിവാൾ തൃശൂലം, അസി, ഫലകം എന്നിവ ധരിച്ച ചതുർബാഹുവായ വേതാളപ്പുറത്തിരിക്കുന്ന ശ്രീ ഭദ്രകാളിയായാണ് ആറ്റുകാലമ്മയുടെ പ്രതിഷ്ഠ. ദാരുശില്പമാണ് ഭഗവതിയുടേത്.
മുഴുക്കാപ്പ്,101 കലത്തില്‍ പൊങ്കാല, പഞ്ചാമൃതാഭിഷേകം, കളഭാഭിഷേകം (സ്വര്‍ണ്ണക്കുടത്തില്‍), കലശാഭിഷേകം അഷ്ടദ്രവ്യാഭിഷേകം, , പന്തിരുനാഴി, , പുഷ്പാഭിഷേകം, ലക്ഷാര്‍ച്ചന, ഭഗവതിസേവ, ഉദയാസ്തമനപൂജ, അര്‍ദ്ധദിനപൂജ, ചുറ്റ് വിളക്ക്, ശ്രീബലി, സര്‍വ്വൈശ്വര്യപൂജ (എല്ലാ പൗര്‍ണ്ണമി നാളിലും), വെടിവഴിപാട്, ശിവന് ധാര, ഗണപതിഹോമം എന്നിവയാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
കുംഭമാസത്തിൽ നടക്കുന്ന പൊങ്കാലയാണ് ആറ്റുകാലിലെ പ്രധാന ഉത്സവം. അന്ന പൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുൻപിൽ വ്രതശുദ്ധിയോടെ പൊങ്കാലയിട്ടാൽ ആഗ്രഹ സാഫല്യം ഉണ്ടാവുമെന്നാണ് വിശ്വാസം. സർവ്വ ഐശ്വര്യത്തിനും, രോഗബാധയകറ്റാനും ജനലക്ഷങ്ങൾ ആറ്റുകാലിൽ പൊങ്കാലയിടുന്നു.സ്ത്രീകളുടെ പങ്കാളിത്തം കാരണം ഗിന്നക്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിലും ആറ്റുകാൽ പൊങ്കാല ഇടം പിടിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയോടൊപ്പം നവരാത്രി ഉത്സവവും , വൃശ്ചിക മാസത്തിലെ തൃക്കാർത്തികയും, ശിവരാത്രി ,ദീപാവലി, ഗണേശ ചതുർത്ഥി എന്നീ ദിവസങ്ങലും ആറ്റുകാലിൽ വിശേഷ ആഘോഷങ്ങളാണ്. മംഗല്യഭാഗ്യത്തിനായി പുടവ നൽകലും, ദോഷങ്ങൾ മാറാനായി നാരങ്ങാവിളക്കും ആറ്റുകാലിലെ പ്രധാന നേർച്ചകളാണ്.
ആറ്റുകാലിന് ഏകദേശം ഒന്നരകിലോമീറ്റർ അകലെയാണ് മണക്കാട് ശാസ്താ ക്ഷേത്രം. ആറ്റുകാലമ്മയും സമീപത്തുള്ള മണക്കാട് ശാസ്താവും സഹോദരരാണെന്നാണ് ഐതിഹ്യം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള രാത്രി ദീപരാധാനയ്ക്ക് ശേഷം നടക്കുന്ന ചടങ്ങാണ് പുറത്തെഴുന്നള്ളത്. ആറ്റുകാൽ ദേവി ആനപ്പുറത്തേറി മണക്കാട് ശാസ്താവിനെ കാണാൻ പോകുന്നുവെന്നാണ് പുറത്തെഴുന്നള്ളത്തിൻറെ ഐതിഹ്യം.അതിന് മുൻപ് കാപ്പുകെട്ട് കഴിഞ്ഞ് അഞ്ചം ദിവസം ശാസ്താവ് ആറ്റുകാലിലും എത്തുന്നുണ്ട്.
ആറ്റുകാൽ ക്ഷേത്ര നട അടച്ചിട്ടിരിക്കുന്ന സമയത്തായിരിക്കും ശാസ്താവ് അവിടെയെത്തുക. സഹോദരിയെ കാണാനാവാതെ നിരാശനായി ശാസ്താവ് മണക്കാടേക്ക് മടങ്ങും. തന്നെ കാണാതെ അനുജൻ തിരികെപോയതറിഞ്ഞ ആറ്റുകാലമ്മ അനുജനെ കാണാനായി പരിവാര സമേതം ആഘോഷത്തോടെ മണപ്പുറത്തേക്ക് പോകുന്നതാണ് പുറത്തെഴുന്നള്ളത്തിൻറെ ഐതിഹ്യം. പുറത്തെഴുന്നള്ളത്തിൻറെ സമയത്ത് കുത്തിയോട്ടക്കാരും താലപ്പൊലിയും, തീവട്ടിസംഘവും , ചെണ്ടമേളങ്ങളും ദേവിയെ അനുഗമിക്കും. ആയുധധാരികളായ കേരളാ പോലീസ് സംഘവും ചടങ്ങിൻറെ ഭാഗമായി പുറത്തെഴുന്നള്ളത്തിനെ അനുഗമിക്കുന്നുണ്ടാവും.
Discussion about this post