കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കണ്ണകീ ചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കുന്നു. കാർത്തിക നാളിലാണ് കാപ്പുകെട്ട് എന്ന ചടങ്ങു നടക്കുന്നത്. കണ്ണകിയുടെ കഥപറയുന്ന തോറ്റം പാട്ട് പാടിയാണ് കാപ്പുകെട്ടിന് ആരംഭം കുറിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ പച്ചയോലകൊണ്ട് കുടിൽ കെട്ടി അതിലിരുന്നാണ് തോറ്റം പാടുന്നത്.
തോറ്റം പാട്ടിൻറെ ആരംഭത്തിൽ ആശാനും ഭക്തജനങ്ങളും കൊടുങ്ങല്ലൂർ ഭഗവതി ആറ്റുകാലിലേക്ക് എത്തിചേരാനായി പ്രാർത്ഥിക്കും. പ്രാർത്ഥനയ്ക്കിടയിൽ ആശാൻ ഇടത് കണ്ണടച്ച് വലത് കണ്ണിലൂടെയും വലത് കണ്ണടച്ച് ഇടത് കണ്ണിലൂടെയും ഇടയ്ക്കിടയ്ക്ക് ശ്രീ കോവിലിലേക്ക് നോക്കികൊണ്ടിരിക്കും. അങ്ങനെ നോക്കുന്നതിനിടയിൽ ഒരു ദിവ്യപ്രകാശം എത്തിയതായി കണ്ടാൽ കൊടുങ്ങല്ലൂർ ഭഗവതി ശ്രീകോവിലിലേക്ക് എത്തിയതായി പാട്ടിലൂടെ അറിയിക്കും.
ഇത് പാടുന്ന നിമിഷം ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ കുരവയും ദേവീ സ്തുതികളും കതിനാവെടികളും ഉയരും. അതിന് ശേഷം ആറ്റുകാൽ ഭഗവതിയുടെ ഉടവാളിലേക്ക് കൊടുങ്ങല്ലൂർ ഭഗവതിയെ ആവാഹിച്ചിരുത്തും. ഇതിൻറെ ഭാഗമായി ആറ്റുകാൽ ഭഗവതിയുടെ ഉടവാളിൽ പഞ്ചലോഹം കൊണ്ടുള്ള കാപ്പ് (വള) അണിയിക്കും. സമാനമായ ഒരു കാപ്പ് മേൽശാന്തിയും സ്വയമണിയും. ഒപ്പം കസവ് നേരിയത് ഞൊറിഞ്ഞ് കിരീടമാക്കി ആറ്റുകാൽ ഭഗവതിയെ ധരിപ്പിക്കും. ഇതിനെയാണ് കാപ്പ്കെട്ട് എന്ന് പറയുന്നത്.
കന്യാകുമാരി ജില്ലയിലെ പല ക്ഷേത്രങ്ങളിലും മകരപൊങ്കലിലും കാപ്പുകെട്ട് ചടങ്ങ് നടക്കാറുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും തൈപൂയ ഉത്സവങ്ങളുടെ ഭാഗമായും കാപ്പുകെട്ട് നടക്കാറുണ്ട്. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങളാണ് പൊങ്കാലയ്ക്ക് മുൻപായി തോറ്റം പാടി തീർക്കുന്നത്. തുടർന്ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്.
കാപ്പു കെട്ടോളം തന്നെ പ്രാധാന്യമുള്ളതാണ് പൊങ്കാല കഴിഞ്ഞുള്ള കാപ്പഴിക്കലും. ഉത്സവം കഴിഞ്ഞ് ആറ്റുകാൽ ക്ഷേത്രം തന്ത്രി ഉടവാളിലെയും മേൽശാന്തിയുടെയും കാപ്പ് അഴിച്ച് മാറ്റും. ദേവി വിഗ്രഹത്തിൽ ചാർത്തിയിരുന്ന കസവ് നേരിയത് ആചാര പ്രകാരം മടക്കി കാപ്പുകൾക്കൊപ്പം തോറ്റം പാട്ട് ആശാനെ ഏൽപ്പിക്കും. ഇതോടെ പൊങ്കാല ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയായി എന്നാണ് വിശ്വാസം. കാപ്പഴിക്കൽ ചടങ്ങ് നടക്കുന്നതിന് മുൻപ് പൊലിപ്പാട്ട് പാടി ദേവിയെ വാഴ്ത്തും. ഭൂമിയിലെ സകല ചരാചരങ്ങൾക്കും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാവാനാണ് പൊലിപ്പാട്ടിൽ പ്രാർത്ഥിക്കുന്നത്.
Discussion about this post