മലയാളത്തിൻറെ സൌന്ദര്യം തമിഴാണ്, കേരളവും തമിഴ്നാടും എന്ന് വ്യത്യാസമില്ലാതിരുന്ന സംഘകാല പെരുമയിലെപ്പെഴോ നമ്മുടെ മഹാ ക്ഷേത്രങ്ങളുമായി അഭേദ്യമായി ബന്ധമുണ്ടാക്കിയ ഐതിഹ്യമാണ് കണ്ണകിയുടേത്. പാലക്കാടും കൊടുങ്ങല്ലൂരും ആറ്റുകാലും എല്ലാം കണ്ണകീ ചരിതം അതിൻറെ വീര ഭാവങ്ങളോടുകൂടി ശക്തമായ സാന്നിദ്ധ്യമായിട്ടുണ്ട്. ആറ്റുകാലിലും വ്യത്യസ്തമല്ല.
ഭദ്രകാളിയാണ് പ്രതിഷ്ഠയെങ്കിലും പൊങ്കാലയുടെ കാപ്പ് കെട്ടുന്ന ദിവസം മുതൽ പൊങ്കാല ദിവസം വരെ ചൊല്ലുന്ന തോറ്റം പാട്ടുകൾ കണ്ണകി ചരിതമാണ്. എല്ലാ ദിവസവും ഭഗവതീ കീർത്തനങ്ങളും ഭജനയും ഭദ്രകാളിപാട്ടും അമ്പലത്തിൽ അരങ്ങേറാറുണ്ട്. പൊങ്കാല ദിവസം ബാലൻമാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും നടക്കും. ദാരികനുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത ദേവീ ദേവൻമാരായാണ് ഇവർ കുത്തിയോട്ടവും താലപ്പൊലിയും നടത്തുന്നത്. കാപ്പ് കെട്ടി രണ്ട് ദിവസത്തിന് ശേഷമാണ് കുത്തിയോട്ടത്തിന് വ്രതം തുടങ്ങുന്നത്. വ്രതം തുടങ്ങുന്നത് മുതൽ കുട്ടികൾ ക്ഷേത്രത്തിലായിരിക്കും കഴിയുന്നത്.
അതിരാവിലെ നാലരയ്ക്ക് ഉണർന്ന് ഈറനുടുത്ത് അമ്മയെ ഭക്തിപൂർവ്വം ധ്യാനിച്ച്കൊണ്ട് ഇവർ ഏഴുദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കണം. ആ ദിവസങ്ങളിൽ ബന്ധുമിത്രാദികൾക്കോ നാട്ടുകാർക്കോ കുട്ടികളെ തൊടാൻ പോലുമാവില്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോടു കൂടി ദേവിയുടെ മുൻപിൽ വെച്ച് എല്ലാവരുടെയും വയറിൻറെ ഭാഗത്ത് വെള്ളി നൂലുകൊണ്ട് കുത്തും. ദേവീ ഭടൻമാർക്ക് യുദ്ധത്തിലേറ്റ മുറിവായാണ് സങ്കല്പം. ആറ്റുകാൽ ക്ഷേത്രത്തിന് ഒപ്പം തന്നെ പ്രശസ്തമായ ചെട്ടികുളങര ദേവീ ക്ഷേത്രത്തിലും സമാനമായി കുത്തിയോട്ടം നടക്കാറുണ്ട്. പിന്നീട് ഇവർ അണിഞ്ഞൊരുങ്ങി ഭഗവതിയുടെ എഴുന്നള്ളത്തിന് പിന്നാലെ അകമ്പടി സേവിക്കും.
മാർക്കണ്ഡേയ പുരാണത്തിലാണ് ഭദ്രകാളിയുടെ ഉൽപ്പത്തിയും കാളി ദാരിക യുദ്ധവും പറഞ്ഞിരിക്കുന്നത്. ലിംഗ പുരാണത്തിലും മറ്റ് അനേകം പുരാണങ്ങളിലും ഈ കഥ പാഠഭേദങ്ങളോടെ അവതരിപ്പിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിൽ ഭഗവതീ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഭരണി, പൊങ്കാല, കുത്തിയോട്ടം മുടിയാട്ടം, പടയണി, മുടിയേറ്റ്, കളമെഴുത്ത് പാട്ട്, പറനേറ്റ്, തുടങ്ങി അനേകം അനുഷ്ഠാന കലകളിൽ ഇതിവൃത്തമാകുന്നത് കാളി ദാരിക യുദ്ധമാണ്.
ദേവാസുര യുദ്ധത്തിൽ അസുരൻമാർ പരാജയപ്പെട്ടതിൽ പ്രതികാരം ചെയ്യാൻ ആഗ്രഹിച്ച അസുര രാജ്ഞിമാരായ ദാരുമതിയും ദാനവതിയും ബ്രഹ്മാവിനെ തപസു ചെയ്തു. ബ്രഹ്മാവിൻറെ അനുഗ്രഹത്താൽ ദാരികനെന്നും ദാനവനെന്നും പേരുള്ള രണ്ട് പുത്രന്മാരുണ്ടായി. ദാരികൻ അസുര ചക്രവർത്തിയാവുകയും ദാനവൻ അസുരൻമാരുടെ സേനാ നായകൻ ആവുകയും ചെയ്തു. പ്രപഞ്ചത്തിൻറെ മുഴുവൻ ചക്രവർത്തിയാവാൻ ആഗ്രഹിച്ച ദാരികൻ ബ്രഹ്മാവിനെ തപസുചെയ്തു. തന്നെ സ്ത്രീക്ക് മാത്രമെ വധിക്കാൻ കഴിയൂ എന്നും യുദ്ധത്തിൽ തനറെ ഒരു തുള്ളി ചോര താഴെവീണാൽ അതിൽ നിന്ന് ആയിരം ദാരികൻമാർ ജനിക്കും എന്നുമായിരുന്നു ബ്രഹ്മാവിൽ നിന്ന് വാങ്ങിയ വരം.
സ്ത്രീകൾക്ക് തന്നെ വധിക്കാനുള്ള ശക്തിയില്ല എന്നായിരുന്നു ദാരികൻറെ അഹങ്കാരം. ദാരികൻറെ ആക്രമണത്താൽ എല്ലാം നഷ്ടപ്പെട്ട് പ്രപഞ്ചത്തിൽ അധർമ്മം നടമാടിയപ്പോൾ ദേവൻമാർ മഹാവിഷ്ണുവിനോടൊത്ത് കൈലാസത്തിലെത്തി ശിവഭഗവാനെ സങ്കടമറിയിച്ചു. മാഹാദേവന്റെ അനുഗ്രഹത്താൽ ബ്രഹ്മാവിൽ നിന്നും ബ്രാഹ്മി, വിഷ്ണുവിൽ നിന്നും വൈഷ്ണവി, മഹാദേവനിൽ നിന്നും മഹേശ്വരി, ഇന്ദ്രനിൽ നിന്നും ഇന്ദ്രാണി, വരാഹ ഭഗവാൻ, യമൻ, വരുണൻ തുടങ്ങിയവരുടെ ശക്തികൾ ചേർന്ന് വാരാഹി, സുബ്രഹ്മണ്യനിൽ നിന്നും കൗമാരി എന്നീ ദേവതമാർ ഉത്ഭവിച്ചു. ഇവരെ സപ്തമാതാക്കൾ എന്നാണ് അറിയപ്പെടുന്നത്.
സപ്തമാതാക്കളും ദാരികനും തമ്മിൽ നടന്ന യുദ്ധത്തിൽ ദാരികനാണ് വിജയിച്ചത്. ദാരികൻറെ ശിരസ് അരിയുമ്പോഴെല്ലാം താഴെ വീഴുന്ന ചോരയിൽ നിന്ന് ആയിരം ദാരികൻമാർ ഉണ്ടായി വന്നു. സപ്തമാതാക്കളെ മാത്രമല്ല നേർമാർഗ്ഗം ഉപദേശിക്കാൻ പോയ നാരദനെയും വധിക്കാൻ ദാരികൻ ശ്രമിച്ചു. ഇതറിഞ്ഞ് കോപിഷ്ഠനായ പരമശിവൻ തനറെ തൃക്കണ്ണ് തുറന്നു. ആ അഗ്നിയിൽ നിന്ന് ആദിപരാശക്തിയായ മഹാദേവി അതിമനോഹരമായ കറുത്ത നിറത്തോടെ, കോടിസൂര്യ തേജസ്സോടെ ശ്രീ ഭദ്രകാളിയായി പ്രത്യക്ഷപ്പെട്ടു. വേതാള മുകളിലേറി ദാരികാപുരിയിലെത്തിയ ദേവി ഉഗ്രരൂപം പൂണ്ട് ദാരികനെ യുദ്ധത്തിന് പോർവിളിച്ചു. ഭദ്രകാളി ദേവിയെ കണ്ട ദാരികനറെ ഉള്ളിൽ ഭയമുണ്ടായെങ്കിലും അയാൾ സൈന്യത്തെയും കൂട്ടി യുദ്ധത്തിന് പുറപ്പെട്ടു.
ദാരികനെ വധിക്കാൻ ആദ്യം ഭഗവതിക്ക് കഴിഞ്ഞില്ല. അപ്പോൾ ദുർഗ്ഗാ ദേവി തന്നെ യുദ്ധക്കളത്തിലെത്തി ദാരികനെ വധിക്കാനായുള്ള ബ്രഹ്മ മന്ത്രം ഭദ്രകാളിക്ക് ഉപദേശമായി നൽകി. തുടർന്ന് നടന്ന ഘോരയുദ്ധത്തിൽ ദാരികനെ ദേവി വധിച്ചു. ദാരികൻറെ ഒരു തുള്ളി രക്തം പോലും നിലത്ത് വീഴാതെ ദേവിയുടെ തൃക്കൈയ്യിലെ താലത്തിൽ രക്തം തളംകെട്ടി. രക്തം നിലത്ത് വീഴാത്തത് കൊണ്ട് ദാരികൻമാർ പുനർജനിച്ചില്ല. ഇതോടെ അങ്കക്കലി തീരാത്ത ദേവി ദാരികാ പുരി തകർത്ത് തരിപ്പണമാക്കുന്നു.
ദേവിയുടെ രോഷം കണ്ട് ഭയന്ന ദേവൻമാർ മഹേശ്വരനെ വിളിച്ച് പ്രാർത്ഥിച്ചു. താണ്ഡവമാടിയിരുന്ന ദേവിയുടെ കാൽചുവട്ടിൽ പരമശിവൻ വന്ന് കിടക്കുകയും താൻ ചവിട്ടി നിൽക്കുന്നത് പരമേശ്വരൻറെ നെഞ്ചിലാണെന്ന് തിരിച്ചറിഞ്ഞ ദേവി രോഷമടക്കി ശാന്ത സ്വരൂപിണിയാവുകയും ചെയ്തു. ഇതാണ് മാഹാദേവിയുടെയും ദാരികൻറെയും കഥ. കഥകൾക്ക് അപ്പുറമായി ആത്മീയ സാധകരുടെ സാധനാ ജീവിതത്തിലെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ഈ പുരാണത്തിൽ അടങ്ങിയിട്ടുണ്ട്. ശാക്തേയ സാധനയുടെ വലിയൊരു ഘട്ടം അനാവരണം ചെയ്യപ്പെടുന്നതാണ് ഭദ്രകാളി ചരിതം .
Discussion about this post