തിരുവനന്തപുരം: മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികാഘോഷത്തിൽ അമ്മയുടെ ധൈര്യത്തെക്കുറിച്ച് വാചാലനായി നടൻ പൃഥ്വിരാജ്. തിരുവനന്തപുരം അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന പരിപാടിയിൽ പൃഥ്വിരാജ് മല്ലിക സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അച്ഛൻ മരിച്ച് ആംബുലൻസിൽ വരുമ്പോൾ താൻ ഓർത്തത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ്. എന്നാൽ, അമ്മ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ എല്ലാവരും കാണുന്ന പൃഥ്വിരാജും ഇന്ദ്രിത്തും എന്ന് പൃഥ്വി പറഞ്ഞു. ലോകത്തിൽ ഒരു മകനും സ്വന്തം അമ്മയുടെ സിനിമ പ്രൊഡ്യൂസ് ചെയ്യാനും ഒപ്പം അഭിനയിക്കാനും സംവിധാനം ചെയ്യാനും ഭാഗ്യം കിട്ടിക്കാണില്ലെന്നും താരം കൂട്ടിച്ചേർത്തു. മകന്റെ വാക്കുകൾ കണ്ണീരോടെയാണ് മല്ലിക കേട്ടത്.
‘ഇന്ന് നടക്കുന്ന ചടങ്ങിൽ എത്താൻ കഴിയില്ലെന്നാണ് കരുതിയത്. മറ്റൊരു സിനിമയുടെ ആവശ്യത്തിനായി യുഎസിൽ പോവേണ്ടതായിരുന്നു.
അമ്മ ഇടക്കിടെ ചോദിക്കുന്നുണ്ടായിരുന്നു. നീ വരില്ലേ എന്ന്. എന്താണെന്ന് അറിയില്ല വിസ ഇതുവരെ കിട്ടിയില്ല. അമ്മ ആയതുകൊണ്ട് ജോ ബൈഡനെ വരെ വിളിച്ച് അവന്റെ വിസ ഇന്ന് കൊടുക്കണ്ട എന്ന് പറഞ്ഞു കാണും. എന്തോ പണി അമ്മ ഒപ്പിച്ചുണ്ടെന്ന് ഉറപ്പാണ്.
ലോകത്തിലെ എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടെന്ന് അറിയില്ല. ഒരു പക്ഷേ ഞാൻ മാത്രമായിരിക്കും ഈയൊരു ഭാഗ്യം കിട്ടിയ വ്യക്തി. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയുടെ സിനിമ നിർമ്മിക്കാനും സംവിധാനം ചെയ്യാനും എനിക്ക് കഴിഞ്ഞു. അതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു. ഒരു കലാകാരിയെന്ന നിലയിൽ ആധികാരികമായി അമ്മയെ കുറിച്ച് പറയാൻ ഞാൻ ആളല്ല. പക്ഷെ, ഞാൻ 41 വർഷം കണ്ട ഒരു സ്ത്രീയെന്ന നിലയ്ക്ക് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ ഒരു വ്യക്തിയാണ് എന്റെ അമ്മ. അച്ഛൻ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോൾ അമ്മ ഒറ്റക്ക് മറ്റൊരു വണ്ടിയിലാണ്. ഞാനും ചേട്ടനും അച്ഛന്റെ കൂടെ ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ടായിരുന്നു. അമ്മ എന്ത് ചെയ്യും. അമ്മ എന്ത് ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ന് ഇവിടെ നിൽക്കുന്ന ഇന്ദ്രജിത്തും ഞാനും’- പൃഥ്വിരാജ് പറഞ്ഞു.
ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ മല്ലികാ സുകുമാരൻ പറഞ്ഞു. തിരിഞ്ഞു നിൽക്കുമ്പോൾ ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന സഹോദരങ്ങൾ , മറ്റു കുടുംബാംഗങ്ങൾ മക്കൾ എന്നിവരുടെ പിന്തുണയും, സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്. 50-ാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു. അത് എല്ലാവരും ഏറ്റെടുത്തു. എല്ലാവരേയും നന്ദി പൂർവ്വം സ്മരിക്കുന്നുവെന്നും മല്ലിക സുകുമാരൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
Discussion about this post