തൃശൂര്‍: കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം . സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് മർദ്ദനമേറ്റ് ആശുപത്രിയിലെത്തിയത്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് നിലവിലെ എസ്.എഫ്.ഐ ഭാരവാഹികൾ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഇന്നലെ ഉച്ചയോടുകൂടി സംഘടിച്ചെത്തിയ എസ്.എഫ്.ഐക്കാര്‍ നാടക റിഹേഴ്‌സല്‍ നടത്തിയിരുന്നവരെ ആക്രമിക്കുകയായിരുന്നെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. പരുക്കേറ്റവര്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതിനെ തുടർന്നാണ് കേസെടുക്കാത്തത്. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പി.ടി.എ. യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. ഇതേ തുടർന്നാണ് കോളേജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം എറണാകുളം മഹാരാജ് കോളേജും എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ ക്കാര്‍ മര്‍ദ്ദച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മര്‍ദ്ദനമേറ്റ സനാന്‍ റഹ്‌മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post