വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് കമന്റിട്ട സിപിഎം നേതാവിന് ചുട്ടമറുപടിയുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ. സിപിഐഎം സുരഭി വെസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറി ജോബിഷ് ജോർജാണ് പെൺകുട്ടിയെ അധിക്ഷേപിച്ചത്. ഇയാളെ ഒരു മനുഷ്യനായി പോലും കാണാൻ സാധിക്കില്ലെന്ന് അസോസിയേഷൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം മന്ത്രിമാരുടെ സംഘം അജീഷിന്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനിടെ അജീഷിന്റെ മകൾ മന്ത്രിമാരോട് ക്ഷുഭിതയായി. ഇതേക്കുറിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് ചുവട്ടിലാണ് കുട്ടിയെ അധിക്ഷേപിച്ച് ജോബിഷ് ജോർജ് കമൻഡ് ഇട്ടത്. കേന്ദ്രത്തിൽ നിന്നും വരുന്ന വേട്ടാവളിയനോട് ഇതു പോലെ സംസാരിക്കാൻ കഴിയുമോ, തന്ത ചത്തത് നന്നായി എന്നെല്ലാമായിരുന്നു ഇയാൾ കമൻഡിട്ടത്. ഇതിനെ വിമർശിച്ചായിരുന്നു അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നരാധമാ… നീ ജനിക്കാതിരുന്നെങ്കിൽ..!
വളരെയേറെ ആത്മ രോഷത്തോടെയാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. കിഫയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നേരിട്ടും അല്ലാതെയും വരുന്ന പ്രകോപനപരമായ അഭിപ്രായങ്ങൾക്കു പൊതുവെ കിഫ മറുപടി കൊടുക്കാറില്ല, മറിച്ച് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി ഇന്ന് ഒരു മനുഷ്യൻ( ഇയാളെ മനുഷ്യനെന്ന് വിളിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കുക) മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച് എഴുതിയ ഒരു അഭിപ്രായത്തിന് ഒരു മറുപടി കൊടുക്കേണ്ടത് അത്യാവശ്യമായി തോന്നുന്നു.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിക്കാൻ മന്ത്രിമാർ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മകൾ അൽന മന്ത്രിമാരോട് സംസാരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ജോബിഷ് ജോർജ്ജ് എന്ന പുൽപ്പള്ളിക്കാരനായ ഒരു മനുഷ്യൻ എഴുതിയ അഭിപ്രായവും അയാളുടെ ചിത്രവുമാണ് ഈ പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്നത്. കിഫയുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഇയാളൊരു തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവിയും അതിലുപരി സിപിഐഎം സുരഭി വെസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറിയാണെന്നുമാണ്. ഇയാളുടെ മനുഷ്യത്വരഹിതമായ മനസ്സ് പുൽപ്പള്ളിക്കാരുൾപ്പെടുന്ന പൊതുജനം അറിയണമെന്ന് കിഫയ്ക്ക് നിർബന്ധമുള്ളതുകൊണ്ടാണ് ഇങ്ങനെ ഇയാളെ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കുന്നത്. ഇയാളെ ഇനി ഏതു രീതിയിൽ കാണണമെന്നും ഇയാളോട് ഏതു രീതിയിൽ ഇടപെടണമെന്നും നമ്മുടെ പ്രിയ അജീഷിനെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളും നാട്ടുകാരും തീരുമാനിക്കട്ടെ!
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂടും ചൂരുമേറ്റാണ് ഇയാൾ വളരുന്നതെങ്കിൽ പുകൾപെറ്റ പ്രസ്ഥാനമേ നിന്റെ കടയ്ക്കൽ കത്തി വയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
Discussion about this post