മലയാള സിനിമയിലെ മുഖശ്രീ തുളുമ്പുന്ന മുഖം എന്നാണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മലയാളിയുടെ മനസിൽ നിന്ന് ഒരിക്കലും മാഞ്ഞുപോവാത്ത ഒരു നടി കൂടിയാണ് കാവ്യ. ബാലതാരമായെത്തിയാണ് മലയാള സിനിമയിലേക്ക് കാവ്യ മാധവൻ തുടക്കം കുറിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയാവുന്നത്. എന്നാൽ ആ സിനിമയ്ക്ക് ആദ്യം തിരുമാനിച്ചത് കാവ്യയെ അല്ലെന്നും ശാലിനിയാണ് നായിക ആവേണ്ടിയിരുന്നതെന്നും ലാൽ ജോസ് പറഞ്ഞു. ശാലിനി പെട്ടെന്ന് മറ്റ് സിനിമകൾ ഏറ്റെടുത്ത് പോയതോടെ തനിക്ക് നായികയെ കിട്ടാതെ ആയപ്പോളാണ് അപ്രതീക്ഷമായി കാവ്യയെ തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.
ലാൽ ജോസിന്റെ വാക്കുകൾ:
‘നായികയായി ആരെ കണ്ടെത്തുമെന്ന് ചിന്തിച്ച് നിന്ന സമയത്താണ് ഒരു പെൺകുട്ടിയുടെ മുഖം ഓർമ വന്നത് . മുൻപ് അസിസ്റ്റന്റ് ഡയറക്ടറായി ഞാൻ ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെ നോക്കിയാലോ എന്ന് ആലോചിച്ചു. അത് കാവ്യ മാധവനായിരുന്നു. ആ സിനിമ എടുത്തിട്ട് രണ്ട് വർഷമായി. അവളിപ്പോൾ വളർന്നിട്ടുണ്ടാവുമല്ലോ എന്നോർത്തു. അങ്ങനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടെങ്കിലും അവളുടെ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അനിയത്തിയുടെ റോളിലൊക്കെ അഭിനയിപ്പിച്ചാൽ മതി. അല്ലെങ്കിൽ കല്യാണം കഴിക്കാനൊക്കെ പ്രശ്നമാവില്ലേ എന്നൊക്കെ ചോദിച്ചിരുന്നു. സിനിമയിൽ നായികയായാൽ കല്യാണം നടക്കാതെ പോവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്ന കാലഘട്ടം ആയിരുന്നു അത്.
എന്നാൽ പിന്നീട് കാവ്യയുടെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തതിന് ശേഷം അമ്മയ്ക്ക കുഴപ്പമില്ലാതായി. അവർ അഭിനയിക്കാൻ വരികയും ചെയ്തു. ഒൻപതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് പോവുന്ന പ്രായമോ മറ്റോ ആണ്. ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി കാവ്യ അഭിനയിക്കാനെത്തുന്നത്. പതിനാലോ പതിനഞ്ചോ വയസ് മാത്രമേ അവൾക്ക് പ്രായമുണ്ടാവുകയുള്ളു’- ലാൽ ജോസ് പറഞ്ഞു.
Discussion about this post