എറണാകുളം:നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന സംഭവത്തിൽ കുറച്ച് ദിവസം കൂടി സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം ആർ.ടി. ഓഫീസിൽനിന്നാണ് സമയം നീട്ടി നൽകിയത്. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് സമയം നീട്ടിയിരിക്കുന്നത്. ഇതിനും മറുപടിയില്ലെങ്കിൽവരും ദിവസങ്ങളിൽ മോട്ടോർവാഹന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടക്കും.
എഫ്.ഐ.ആർ. വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ. ഓഫീസുകൾക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നടന് നോട്ടീസ് നൽകിയിരുന്നു. ഇത് തുടർച്ചയായി അവഗണിച്ചതോടെയായിരുന്നു നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മൂന്ന് തവണയാണ് എറണാകുളം ആർടിഒ സുരാജിന് നോട്ടീസ് നൽകിയത്. എന്നാൽ മൂന്ന് തവണയും ഇത് അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ അമിതവേഗതയിൽ കാർ ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച കേസിലാണ് നടപടി. തമ്മനം- കാരണക്കോടം റോഡിലായിരുന്നു സംഭവം. അമിത വേഗതയിൽ സുരാജ് ഓടിച്ച കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരതിന്റെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ശരതിന്റെ വലത് കാലിന് സാരമായി പരിക്കേറ്റു.
Discussion about this post