തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ ക്രൂരതയുടെ ജീവിയ്ക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പഠനകാലത്ത് എസ്എഫ്‌ഐക്കാരുടെ ക്രൂരപീഡനത്തിന് നിരന്തരം ഇരയായിരുന്നു. അന്നേറ്റ പരിക്കുകളെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം താൻ നേരിട്ട ആക്രമണങ്ങളെ തുടർന്ന് തുറന്ന് പറച്ചിൽ നടത്തിയത്.
എഴുപതുകളിൽ കെഎസ്‌യു നേതാവായിരുന്നപ്പോൾ എസ്എഫ്‌ഐക്കാരുടെ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. എസ്എഫ്‌ഐക്കാരുടെ പീഡനത്തിന് ഇരയായിരുന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് താൻ. സാരമായി പരിക്കേറ്റ് നട്ടെല്ലിനും, സുഷുമ്‌നയക്കും പരിക്കേറ്റിരുന്നു. അതുകൊണ്ട് കുടുംബ ജീവിതം ഒഴിവാക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്‌നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്.
സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.












