വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീടിന് മുൻപിൽ സിപിഎം വച്ചിരുന്ന ബോർഡ് എടുത്തുമാറ്റി. ‘എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ ക്രിമിനലുകളെ നിയമത്തിന് മുൻപിൽ കൊണ്ടുവരും എന്ന് പറഞ്ഞു കൊണ്ടായിരുന്നു സിപിഎം കല്ല് ബ്രാഞ്ചിന്റെയും ഡിവൈഎഫ്‌ഐ കല്ല് യൂണിറ്റിന്റെയും പേരിൽ ബോർഡ് വച്ചിരുന്നത്.
സിപിഎം തന്നെയാണ് ബോർഡ് എടുത്ത് മാറ്റിയതെന്നാണ് വിവരം. എസ്എഫ്‌ഐക്കാർ തന്നെയാണ് പ്രതികളെന്നിരിക്കെ ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ബോർഡ് എടുത്ത് മാറ്റിയത്. കൊന്നവർ തന്നെ ബോർഡ് സ്ഥാപിച്ചതിനെതിരെ സിദ്ധാർത്ഥിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. മകൻ ഒരു എസ്എഫ്‌ഐക്കാരനല്ല. തെറ്റ് മറയ്ക്കാനാണ് ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡ് സിപിഎമ്മുകാർ നീക്കം ചെയ്തത്. ഇതിനിടെ കെ എസ് യു അവരുടെ ബോർഡുമായി രംഗത്തെത്തി. ‘എസ്എഫ്‌ഐ കൊന്നത്’ എന്നെഴുതിയ ബോർഡ് ആണ് കെ എസ് യു സ്ഥാപിച്ചത്.
പ്രതിഷേധങ്ങൾക്കിടെ സിദ്ധാർത്ഥിന്റെ മരണവുമായ ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യപ്രതി സിൻജോ ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സിദ്ധാർത്ഥിനെ മർദ്ദിച്ച കാര്യം പുറത്ത് പറഞ്ഞാൽ തല കാണില്ലെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത് സിൻജോ ആണ്.
Discussion about this post