തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയ വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. ഇയാളുടെ പേര് വിവരങ്ങൾ വൈകീട്ടത്തെ വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് വിവരം. സംഭവം നടന്ന് 14 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത് എന്നാണ് സൂചന.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞിനെയാണ് പ്രതി തട്ടിക്കൊണ്ട് പോയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇയാൾ എടുത്ത് കൊണ്ട് പോകുകയായിരുന്നു. പിന്നീട് 20 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുള്ള ഓടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.












