ഇസ്ലാമാബാദ്: ചൈനയിൽ നിന്നുള്ള കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ വിശദീകരണവുമായി പാകിസ്താൻ. കപ്പലിലുള്ളത് വാണിജ്യ ആവശ്യത്തിനുള്ള ഉപകരണങ്ങൾ മാത്രമാണെന്ന് പാകിസ്താൻ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പലിൽ ആണവായുധ സാമഗ്രികൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പാകിസ്താൻ രംഗത്ത് വന്നത്. ഇതിന് പുറമേ കപ്പൽ തടഞ്ഞുവച്ച നടപടി അന്യായമാണെന്നും പാകിസ്താൻ പ്രതികരിച്ചു.
കപ്പലിൽ ഉള്ളത് വാണിജ്യ ആവശ്യത്തിനുള്ള ഉപകരണങ്ങളാണ്. വാണിജ്യ വസ്തുക്കൾ പിടിച്ച ഇന്ത്യയുടെ നടപടിയെ അപലപിക്കുന്നു. ഇതിലൂടെ സ്വതന്ത്രമായി വ്യാപാരം നടത്താനുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് മുംമ്താസ് സാറ ബലോച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ചൈനയിൽ നിന്നും പോകുകയായിരുന്ന കപ്പൽ ഇന്ത്യ പിടികൂടിയത്. മുംബൈ തുറമുഖത്ത് ആയിരുന്നു കപ്പൽ തടഞ്ഞത്. ആണവായുധ സാമഗ്രികളുമായി കപ്പൽ തുറമുഖത്ത് അടുക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ തടഞ്ഞത്.
Discussion about this post