കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും. എംഎൽഎയും തൃണമൂൽ മുതിർന്ന നേതാവുമായ തപസ് റോയ് പാർട്ടിവിട്ടു. എംഎൽഎ സ്ഥാനവും രാജിവച്ച അദ്ദേഹം അടുത്ത ദിവസം ബിജെപിയിൽ ചേരുമെന്നാണ് സൂചന.
സന്ദേശഖാലി വിഷയത്തിൽ തൃണമൂൽ നേതൃത്വം എടുത്ത നിലപാടിനെതിരെ ശക്തമായ വിമർശനവുമായി റോയ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സന്ദേശ്ഖാലി വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി . തൃണമൂൽ കോൺഗ്രസ് വിട്ട് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത് തപസ് റോയ് തന്നെയാണ്.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിരാശനാണെന്ന് തപസ് റോയ് പറഞ്ഞു. പാർട്ടിയ്ക്കും സർക്കാരിനുമെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങളിൽ മടുത്തു. രണ്ടാമതായി സന്ദേശ്ഖാലി വിഷയത്തെ നേതൃത്വം കൈകാര്യം ചെയ്തിൽ അതൃപ്തിയുണ്ട്. ഇതിനെയെല്ലാം തുടർന്നാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തപസ് റോയ് രാജിവയ്ക്കുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതേ തുടർന്ന് രാവിലെ ടിഎംസി നേതാവ് കുനാൽ ഘോഷ് റോയെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ലെന്നാണ് റോയുടെ രാജിയിൽ നിന്നും വ്യക്തമാകുന്നത്.












