കോഴിക്കോട്: കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപയാണ് അടിയന്തിര നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. കക്കയം സ്വദേശിയായ എബ്രഹാമാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനംമന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസം തന്നെ ഈ തുക കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. എബ്രഹാമിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധം ആയിരുന്നു ഉയർന്നത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രഖ്യാപപനം.
ഉച്ചയോടെയായിരുന്നു എബ്രഹാമിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൃഷി സ്ഥലത്ത് ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞെത്തിയ കാട്ട് പോത്ത് അദ്ദേഹത്തെ കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു.












