നാളെ (ഫെബ്രുവരി 7) അമേരിക്കയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെ, ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയെക്കുറിച്ച് വ്യക്തമായ സൂചന നൽകി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിലുള്ള മത്സരത്തിൽ ഇഷാൻ കിഷൻ ബഹുദൂരം മുന്നിലെത്തിയെന്നാണ് ക്യാപ്റ്റന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ 20 പന്തിൽ 53 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷന്റെ പ്രകടനത്തെ സൂര്യകുമാർ വാനോളം പുകഴ്ത്തി. “കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ അവന്റെ ബാറ്റിംഗ് നോക്കൂ, അത് അതിമനോഹരമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ എങ്ങനെയാണോ അവൻ കളിച്ചത്, അതേ ശൈലി തന്നെയാണ് അന്താരാഷ്ട്ര തലത്തിലും അവൻ തുടരുന്നത്. അവൻ ഏത് പൊസിഷനിൽ കളിച്ചാലും ഈ ആക്രമണ ശൈലി തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” സൂര്യകുമാർ വെള്ളിയാഴ്ച പറഞ്ഞു.
സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിലുള്ള കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഇഷാൻ വലിയ മുൻതൂക്കം നേടുന്നുണ്ട്. അവസാന അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. കൂടാതെ അവസാന 11 ഇന്നിംഗ്സുകളിൽ നിന്നാകെ 134 റൺസ് മാത്രമാണ് സമ്പാദ്യം.
ഇഷാൻ ആകട്ടെ ന്യൂസിലൻഡ് പരമ്പരയിൽ 53 ശരാശരിയിൽ 215 റൺസ് അടിച്ചുകൂട്ടി. ഇഷാൻ കിഷൻ പ്ലെയിങ് ഇലവനിൽ മൂന്നാം നമ്പറിന് താഴേക്ക് പോകാൻ സാധ്യതയില്ലെന്നും, മിക്കവാറും ഓപ്പണറായി തന്നെയാകും താരം ഇറങ്ങുകയെന്നും സൂര്യകുമാർ സൂചിപ്പിച്ചു. സഞ്ജുവിന് ഇലവനിൽ ഇടം കിട്ടണമെങ്കിൽ ഇഷാൻ തുടർച്ചയായി പരാജയപ്പെടേണ്ട അവസ്ഥയാണുള്ളത്.













Discussion about this post