തിരുവനന്തപുരം: കേരള സർവകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്‌ഐ- കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്‌ഐയുടെ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. രണ്ട് കേസാണ് എസ്.എഫ്‌ഐ പ്രവർത്തകർക്കെതിരെ എടുത്തിരിക്കുന്നത്. കലോത്സവ വേദിയിൽ അതിക്രമിച്ച് കയറിയതിനാണ് കെ.എസ്.യുക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കലോത്സവം നടക്കുന്ന പ്രധാന വേദിയിൽ സംഘർഷമുണ്ടായത്. കലോത്സവം നടക്കുന്ന പലയിടങ്ങളിലായി എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാർത്ഥികളെ മർദ്ദിച്ചെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം നടത്തുകയായിരുന്നു. കഴിഞ്ഞ സർവകാലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഭരണം നഷ്ടമായ കോളേജിലെ വിദ്യാർത്ഥികളെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചെന്നായിരുന്നു ആരോപണം. ഭരണം നഷ്ടമായതിന്റെ പ്രതികാരമാണ് എസ്.എഫ്.ഐക്കാർ വിദ്യാർത്ഥികളുടെ അടുത്ത് തീർക്കുന്നതെന്നും കെ.എസ്.യു ആരോപിച്ചിരുന്നു.
എസ്.എഫ്.ഐക്കെതിരെ പ്രധാന വേദിയിലേക്ക് തള്ളിക്കയറി കെ.എസ്.യു പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. സംഘർഷം കനത്തതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടെ മത്സരം മുടങ്ങിയതിൽ പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി മത്സരാർത്ഥികളും രംഗത്തെത്തി.
Discussion about this post