തൃശൂർ: കെ കരുണാകരൻ കുറച്ച് കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ പാർട്ടി വിട്ടേനെയെന്ന് പത്മജ വേണുഗോപാൽ. പിതാവിന്റെ അവസാന കാലത്ത് കോൺഗ്രസുകാരെ കൊണ്ട് അദ്ദേഹം അത്രയേറെ വേദനിച്ചിട്ടുണ്ടെന്നും പത്മജ പറഞ്ഞു. വടകരയിൽ നിന്ന മുരളീധരനെ തൃശൂരിൽ നിർത്തിയത് തോൽപ്പിക്കാൻ വേണ്ടിയാണ്. തൃശൂരിൽ കോൺഗ്രസുകാർ തന്നെ അദ്ദേഹെത്ത തോൽപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കരുണാകരന്റെ സ്മൃതി കുടീരം സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്.
ഇങ്ങനെയൊരു മാറ്റം ഉണ്ടാകുമെന്ന് രണ്ടാം ഘട്ടത്തിൽ തൃശൂരിൽ തോൽപ്പിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു. അന്ന് തന്നെ പാർട്ടി വിടുമെന്ന് തീരുമാനിച്ചിരുന്നു. ആരൊക്കെയാണ് തന്നെ തോൽപ്പിച്ചതെന്ന് വ്യക്തമായി അറിയാം. അത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തി അവരുടെ ലെവലിലേക്ക് താഴാൻ ആഗ്രഹിക്കുന്നില്ല. തന്നെ തോൽപ്പിക്കാൻ മുൻപന്തിയിൽ നിന്നവർ മുരളീധരന്റെ ജീപ്പിന്റെ ഇടതും വലതും നിൽക്കുന്നുണ്ട്. അത്രയേ ഇപ്പോൾ പറയുന്നുള്ളൂ. ഇനി അധികം അവർ ചൊറിഞ്ഞാൽ അപ്പോൾ മുഴുവൻ പറയാമെന്നും പത്മജ പറഞ്ഞു.
‘കരുണാകരന്റെ മക്കളോട് അവർക്ക് ദേഷ്യമാണ്. പാവം മുരളിയേട്ടൻ വടകരയിൽ നിന്ന് ജയിച്ചു പോയേനെ. എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്ന് ഇതിനിടയിൽ ഇട്ടത്. അദ്ദേഹം തൃശൂർ ജയിക്കുമോ എന്നറിയാൻ ജാതകം നോക്കണം കാരണം, തൃശൂരാണ്. ഇവിടെ നല്ല ആളുകളുണ്ട്. പക്ഷെ, വൃത്തികെട്ട കുറച്ചു നേതാക്കളുണ്ട്. അവർക്കിടയിൽ നിന്നും ഓടി പോന്നതിൽ എനിക്ക് സന്തോഷമുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കും. നെറ്റിയിൽ ചന്ദനക്കുറിയിട്ടതിന് ഞാൻ വർഗീയവാദിയാണെന്നാണ് അവരെല്ലാം പറഞ്ഞത്. അതുകൊണ്ട് ഞാൻ ചന്ദക്കുറി ഇടുന്നത് നിർത്തുകയായിരുന്നു. ഷാഫിയെ വടകരയിൽ നിർത്തിയത് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് കൊടുക്കാൻ വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.












