ന്യൂഡൽഹി; ധാറിലെ ഭോജ്ശാല ക്ഷേത്രവും കമൽ-മൗല മസ്ജിദ് സമുച്ചയവും സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ)അനുമതി നൽകിമദ്ധ്യപ്രദേശ് ഹൈക്കോടതി. ഭോജ്ശാല സരസ്വതി ക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദു വിശ്വാസം. നിലവിൽ ഇസ്ലാം മതവിശ്വാസികൾ കമൽ മൗലയുടെ മസ്ജിദായി ആരാധിച്ചുവരികയാണ്.
ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകൻ വിഷ്ണു ശങ്കർ നൽകിയ ഹരജിയിലാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി സർവേക്ക് ഉത്തരവിട്ടത്.ശാസ്ത്രീയ പരിശോധന നടത്തി ഏപ്രിൽ 29നകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, ദേവ് നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഗ്രൗണ്ട് പെനട്രേഷൻ റഡാർ സിസ്റ്റവും കാർബൺ ഡേറ്റിങ്ങും ഉൾപ്പെടെ എല്ലാ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിന് എ.എസ്.ഐക്ക് കോടതി നിർദേശം നൽകി.
സർവേയിൽ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് തെളിഞ്ഞാൽ നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നിലവിൽ വസന്തപഞ്ചമി നാളിൽ മാത്രമാണ് ഹിന്ദുകൾക്ക് ഇവിടെ ആരാധന അനുവദിക്കുന്നത്.
Discussion about this post