ചെന്നൈ: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ കണ്ട ആവേശത്തിൽ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി . ഭരത്, പി. രഞ്ജിത്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പിന്റേതാണ് നടപടി.
ഇവർ നിരോധിതമേഖലയിലേക്ക് അതിക്രമിച്ച് കടന്നതായി സഞ്ചാരികളിൽ ചിലർ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇതോടെ ഉടനെ സ്ഥലത്ത് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓഫീസിൽ എത്തിച്ച ഇവരെ താക്കീത് ചെയ്ത് ജാമ്യത്തിൽവിട്ടുവെന്നാണ് സൂചന.
മഞ്ഞുമ്മൽ ബോയ്‌സ് വലിയ തരംഗമായതോടെ ഗുണ കേവിലേയ്ക്ക് സഞ്ചാരികൾ ഒഴുകി എത്തുകയാണ്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടേയ്ക്ക് എത്തുന്നത് എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 40,000 പേരാണ് ഗുണാ കേവ് സന്ദർശിച്ചത് എന്നാണ് റിപ്പോർട്ടുകൾ.










